ഇനി കർണാടകയെ നയിക്കുക സിദ്ധരാമയ്യ, ഏക ഉപമുഖ്യമന്ത്രിയായി ഡികെ

  1. Home
  2. Trending

ഇനി കർണാടകയെ നയിക്കുക സിദ്ധരാമയ്യ, ഏക ഉപമുഖ്യമന്ത്രിയായി ഡികെ

kc


ദിവസങ്ങൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ.

‘‘സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. വിശ്രമമില്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. ഡി.കെ.ശിവകുമാർ കർണാടകയിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. രണ്ട് പേർക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അവർക്ക് അതിന് യോഗ്യതയുണ്ട്.’’– വേണുഗോപാൽ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ബാക്കിപത്രമായാണ് കർണാടകയിൽ വിജയം നേടാൻ സാധിച്ചതെന്നും വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിക്കു നന്ദിപറയുന്നു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കു നന്ദി പറയുന്നു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് ഏകാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല. അധികാര വീതംവയ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അധികാരം ജനങ്ങളുമായാണ് പങ്കുവയ്ക്കുന്നതെന്നായിരുന്നു കെ.സി.വേണുഗോപാലിന്റെ മറുപടി.

കർണാടകയിലേത് സാധാരണക്കാരുടെ വിജയമെന്ന് രൺദീപ് സിങ് സുർജേവാല പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്രയാണ് വലിയ വിജയത്തിന് കാരണമായത്. കോൺഗ്രസിന്റെ മുഴുവൻ നേതാക്കളുമായും ചർച്ച നടത്തിയാണ് കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനം എടുത്തത്. മുതിർന്ന േനതാക്കളിൽനിന്നും യുവനേതാക്കളിൽനിന്നും അഭിപ്രായം തേടി. കർണാടകയിൽ കോൺഗ്രസ് സുസ്ഥിരവും സുതാര്യവുമായ സർക്കാർ രൂപീകരിക്കും. മറ്റു പാർട്ടി നേതാക്കളെ സത്യപ്രതി‍ജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.