മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ ലോഡ്ജിൽ വെട്ടി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

  1. Home
  2. Trending

മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയെ ലോഡ്ജിൽ വെട്ടി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

devika


യുവതിയെ സുഹൃത്തായ യുവാവ് ലോഡ്‌ജ് മുറിയിൽ വെട്ടി കൊലപ്പെടുത്തി. കാഞ്ഞങ്ങാട്ടെ ലോഡ്ജിലേക്കു യുവതിയെ വിളിച്ചുവരുത്തിയശേഷമായിരുന്നു കൊലപാതകം. ഉദുമ മാങ്ങാട് മുക്കുന്നോത്തു സ്വദേശി 34 വയസുള്ള പി.ബി. ദേവികയാണു കൊല്ലപ്പെട്ടത്. മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ദേവിക. പ്രതിയായ സുഹൃത്ത് ബോവിക്കാനം സ്വദേശി സതീഷ്(36) പൊലീസിനു മുമ്പാകെ കീഴടങ്ങി.

കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. കൊലപാതകത്തിനു ശേഷം ലോഡ്ജ് മുറി പുറത്തുനിന്ന് പൂട്ടിയ സതീഷ് 500 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ വൈകിട്ട് അഞ്ചു മണിയോടെ എത്തി കീഴടങ്ങുകയായിരുന്നെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു. ലോഡ്ജിൽ പൊലീസ് എത്തിയപ്പോൾ കഴുത്തിൽ വെട്ടേറ്റു മരിച്ച നിലയിൽ ദേവികയെ കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെട്ട ദേവികയും യുവാവും ഏറെക്കാലം സൗഹൃദത്തിലായിരുന്നു. സമീപ ദിവസങ്ങളിൽ ഇരുവർക്കും ഇടയിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെന്നോണം ദേവികയെ പ്രതിയായ സതീഷ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ലോഡ്ജ് മുറിക്കുള്ളിൽ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്നാണ് യുവതിയെ പ്രതി വെട്ടി കൊലപ്പെടുത്തിയത്.

സതീഷ് വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. കൊല്ലപ്പെട്ട ദേവിക വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. വിവാഹം കഴിച്ച് മറ്റൊരു കുടുംബവുമായി കഴിയുന്ന ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അതേത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

നിലവിലെ വിവാഹബന്ധം വേർപെടുത്തി തന്നെ വിവാഹം കഴിക്കാൻ ദേവിക ആവശ്യപ്പെട്ടതാണ് വാക്കുതർക്കത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് സതീഷ് നൽകിയ മൊഴി. രണ്ടു മാസത്തിലേറെയായി സതീഷ് ഈ ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. കേരള സ്റ്റേറ്റ് ബാർബർ–ബ്യൂട്ടിഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷനിൽ പങ്കെടുക്കാനാണ് ഉദുമയിൽ നിന്ന് ദേവിക കാഞ്ഞങ്ങാട്ടെത്തിയത്. ഇതിനിടെയാണ് സതീഷ് ദേവികയെ ലോഡ്ജിലെത്തിച്ച് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ദേവികയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.