നാളെ ഇ.ഡിക്ക് മുന്നിലേക്ക് കെജ്‌രിവാള്‍; കേന്ദ്രം പിണറായി വിജയനെയും ലക്ഷ്യമിടുമെന്ന് ആം ആദ്മി പാര്‍ട്ടി

  1. Home
  2. Trending

നാളെ ഇ.ഡിക്ക് മുന്നിലേക്ക് കെജ്‌രിവാള്‍; കേന്ദ്രം പിണറായി വിജയനെയും ലക്ഷ്യമിടുമെന്ന് ആം ആദ്മി പാര്‍ട്ടി

Pinarayi and kejriwal


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് മദ്യനയ കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് ആം ആദ്മി പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാകില്ലെന്ന് അറിയാവുന്നതിനാല്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് എ.എ.പി നേതാവും ഡല്‍ഹി മന്ത്രിയുമായ അതീഷി ആരോപിച്ചു. 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി. രാഷ്ട്രീയവേട്ട നടത്തുകയാണെന്ന് അതീഷി പറഞ്ഞു.

'കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മറ്റു പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും നേതാക്കളെയും ലക്ഷ്യമിടും. ഝാര്‍ഖണ്ഡില്‍ തോല്‍പ്പിക്കാനാകാത്തതിനാല്‍ അടുത്ത ലക്ഷ്യം ജെ.എം.എം. നേതാവും അവിടെ മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനാകും. ബിഹാറില്‍ മഹാസഖ്യം പൊളിക്കാനാകാത്തതിനാല്‍ തേജസ്വി യാദവിനെ ഉന്നമിടും. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ലക്ഷ്യമാക്കും', അതീഷി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുന്നതിനാല്‍ തങ്ങളുടെ നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുകയാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

'ഇന്ത്യ' പ്രതിപക്ഷ മുന്നണിയിലെ എല്ലാ ശക്തികളെയും കേന്ദ്ര ഏജന്‍സികളുടെ കള്ളക്കേസില്‍ കുടുക്കിയേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. അതേസമയം, സ്വന്തം പാപങ്ങളാല്‍ കെജ്‌രിവാള്‍ തന്നെയാണ് എ.എ.പിയെ ഇല്ലാതാക്കുന്നതെന്ന് ബി.ജെ.പി. പരിഹസിച്ചു. ഡല്‍ഹിയിലെ മുക്കിലും മൂലയിലും മദ്യശാലകള്‍ തുറന്നപ്പോള്‍ ജീവിതം തകര്‍ന്ന സ്ത്രീകളുടെ ശാപമാണ് കെജ്‌രിവാള്‍ അനുഭവിക്കുന്നതെന്ന് ബി.ജെ.പി. എം.പി. മനോജ് തിവാരി കുറ്റപ്പെടുത്തി. അഴിമതിക്കെതിരേ പറഞ്ഞ് അധികാരത്തില്‍ വന്നശേഷം കെജ്‌രിവാള്‍ അഴിമതിക്കേസില്‍പ്പെട്ടിരിക്കുകയാണെന്നും മനോജ് തിവാരി ആരോപിച്ചു.

മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യാഴാഴ്ച ഹാജരാകാനാണ് കെജ്‌രിവാളിനോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് ഇ.ഡി. ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. ഇതേ കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സി.ബി.ഐ. അദ്ദേഹത്തെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും മദ്യനയ കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലിലാണ്.