റോഡുകളിൽ സ്ഥാപിച്ച ക്യാമറകളുടെ വില വെളിപ്പെടുത്താൻ കഴിയില്ലെന്ന് കെൽട്രോൺ

  1. Home
  2. Trending

റോഡുകളിൽ സ്ഥാപിച്ച ക്യാമറകളുടെ വില വെളിപ്പെടുത്താൻ കഴിയില്ലെന്ന് കെൽട്രോൺ

camera


കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങൾ ഉൾപ്പെടുന്നതിനാൽ സേഫ് കേരള പദ്ധതിയുടെ ഭാഗമായി കേരളത്തിലെ റോഡുകളിൽ സ്ഥാപിച്ച ക്യാമറകളുടെ വില വെളിപ്പെടുത്താൻ കഴിയില്ലെന്ന് കെൽട്രോൺ. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ക്യാമറകളുടെ വിലയിൽ രഹസ്യസ്വഭാവം ഇല്ലെന്നിരിക്കെ വിലവിവരം വെളിപ്പെടുത്താനാകില്ലെന്ന് കെൽട്രോൺ അറിയിച്ചത്. 

വ്യാപാര രഹസ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി റോഡ് ക്യാമറ സംബന്ധിച്ച് സർക്കാരിന് സമർപ്പിച്ച ടെക്നോ കൊമേഷ്യൽ പ്രെപ്പോസലും പുറത്തുവിടാൻ കെൽട്രോൺ തയ്യാറായിട്ടില്ല. എന്നാൽ ഒരു ക്യാമറയുടെ വില 9.5 ലക്ഷം രൂപയാണെന്നാണ് കെൽട്രോൺ സിഎംഡി എൻ.നാരായണ മൂർത്തി മുൻപ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞത്. റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (18 എണ്ണം), 4ഡി റഡാർ ബേസ്‌ഡ് ഓട്ടോമേറ്റഡ് സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (4 എണ്ണം),പാർക്കിങ് വയലേഷൻ സിസ്റ്റം (25 എണ്ണം),  4ഡി–3ഡി റഡാർ ബേസ്‌ഡ് ഓട്ടോമേറ്റഡ് മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (4എണ്ണം), എഐ ബേസ്‌ഡ് എൻഫോഴ്സ്മെന്റ് സിസ്റ്റം (675 എണ്ണം) തുടങ്ങിയവയാണ് റോഡുകളിൽ സ്ഥാപിച്ചിരിക്കുന്നത്.

ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് ഐഡന്റിഫിക്കേഷൻ സംവിധാനം ഈ ക്യാമറകളിൽ ഉണ്ട്. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ മാത്രം ഇത് സർവറിലേക്ക് അയക്കും. എന്നാൽ വിഡിയോ എടുക്കാനുള്ള സംവിധാനമില്ല. സ്ഥാപിച്ച ക്യാമറകളിൽ 677 എണ്ണം സോളര്‍ പവർ കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഗതാഗത ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രോസസ് ചെയ്യുന്നതും സ്റ്റോർ ചെയ്യുന്നതിനുവേണ്ടി സെൻട്രൽ കൺട്രോൾ റൂമിലെ സെർവറിലേക്ക് അയയ്ക്കുന്നതും പൂർണമായും ഓട്ടോമേറ്റഡ് ആയാണ്.

 സീറ്റ് ബൈൽറ്റ് ധരിക്കാതെയുള്ള യാത്ര, ഹെൽമെറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹനങ്ങളിലെ യാത്ര, രണ്ടിൽ കൂടുതൽ പേർ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നത്, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നീ ഗതാഗത നിയമലംഘനങ്ങളാണ് ഈ ക്യാമറകൾ കണ്ടെത്തുക. ഇത് കണ്ടെത്താനായി മെഷീൻ ലേണിങ്ങിന്റെ ശാഖയായ ഡീപ്പ് ലേണിങ് സങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. സർക്കാർ ഇവാല്യുവേഷൻ കമ്മിറ്റി പരിശോധിച്ചശേഷം 20 ത്രൈമാസ ഗഡുക്കളായി 5 വർഷം കൊണ്ടാണ് ക്യാമറ പദ്ധതിയുടെ തുക സർക്കാർ കെൽട്രോണിന് കൈമാറുക. കരാർ കമ്പനിയായ എസ്ആർഐടിയുടെ ടെണ്ടർ തുകയായ 151.22 കോടി രൂപയും ഇതുപോലെ 20 തുല്യ ഗഡുക്കളായി കെൽട്രോൺ നൽകും. 232 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.