കൊൽക്കത്ത കൂട്ടബലാത്സംഗനിരയായ കേസിൽ പ്രതിയുടെ ഫോണിൽ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളുണ്ടെന്ന് പോലീസ്

കൊൽക്കത്തയിൽ നിയമവിദ്യാർഥി കൂട്ട ബലാത്സംഗനിരയായ കേസിൽ മുഖ്യ പ്രതി മനോജിത് മിശ്രയുടെ ഫോണിൽ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ലോ കോളജിലെ സിസിടിവി ഡിവിആർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. 11 മണിക്കൂർ ദൃശ്യങ്ങളാണ് ഡിവിആറിൽ ഉള്ളത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടിയെ കോളജിനു മുന്നിൽ നിന്ന് പ്രതികൾ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും പ്രതികൾക്കെതിരായ ശക്തമായ തെളിവാണ്. വിദ്യാർഥിനി നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് രണ്ടാമത്തെ മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞു. മുഖ്യപ്രതി മനോജിത്ത് മിശ്ര മാരകമായി മർദ്ദിച്ചിട്ടുണ്ടെന്നും, സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു. കൂടുതൽ ഫോറൻസിക് സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. പ്രതികളുടെ ഡിഎൻഎ സാംപിൾ ശേഖരിച്ച് പരിശോധയ്ക്കയച്ചിട്ടുണ്ട്.
സൗത്ത് ലോ കോളജ് ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിരിക്കുകയാണ്. വലിയ രീതിയിലുള്ള സംഘർഷമാണ് കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിലുണ്ടായിരിക്കുന്നത്. വിദ്യാർഥികളുടെ ഭാഗത്തുനിന്നും പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുനിന്നും മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വലിയ പ്രക്ഷോഭമാണ് ബംഗാളിന്റെ വിവധ ഭാഗങ്ങളിലുണ്ടായിരിക്കുന്നത്. തൃണമൂൽ നേതാവിന് മറ്റുപല ക്രിമിനൽ കേസുകളും ഉണ്ടെന്ന വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ട്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പൊലീസും മമതാ സർക്കാരും തുടരുകയാണെന്ന വിമർശനവും ശക്തമാണ്. കഴിഞ്ഞ ആഴ്ചയാണ് സൗത്ത് കൊൽക്കത്ത ലോ കോളജിലെ വിദ്യാർഥിനി ബലാത്സംഗത്തിനിരയായത്. ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. ഇതേ ലോ കോളജിലെ മുൻ വിദ്യാർഥിയെയും ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ നാല് പ്രതികളെയും ഹൈക്കോടതിയിൽ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.