സൂംബയ്ക്ക് എതിരെ വിതണ്ഡവാദമെന്ന് എംഎ ബേബി

  1. Home
  2. Trending

സൂംബയ്ക്ക് എതിരെ വിതണ്ഡവാദമെന്ന് എംഎ ബേബി

ma baby  


വിദ്യാർഥി-വിദ്യാർഥിനികൾ ഒരു പരിപാടിയിൽ ഒന്നിച്ച് പങ്കെടുക്കാൻ പാടില്ലെന്ന് പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ച കാര്യമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങളുൾപ്പെടെ സമൂഹത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയാൻ മതസംഘടനകൾക്ക് അവകാശമുണ്ട്. അതിൽ ദോഷമൊന്നുമില്ല. എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പങ്കെടുക്കരുതെന്ന് പറയുന്നത് ആധുനിക കാലത്തിന് യോജിച്ചതല്ല. സ്‌കൂളുകളിലെ സൂംബ പരിശീലനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അൽപ്പവസ്ത്രം ധരിച്ചാണ് സൂംബ പോലുള്ള കായികവിനോദങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നത് എന്നുള്ള പ്രതിഷേധം അറിവില്ലായ്മ കൊണ്ടോ തെറ്റിധാരണ കൊണ്ടോ ഉണ്ടാകുന്നതാണ്. ആരെങ്കിലും അവരെ അങ്ങനെ പറഞ്ഞ് ധരിപ്പിച്ചിട്ടുണ്ടാകാം. അവർ ബോധപൂർവം പറയുന്നതാണെന്ന് താൻ കരുതുന്നില്ല. അതു മാറുമെന്ന് തന്നെയാണ് കരുതുന്നത്. ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും സ്‌കൂളിലും കോളജിലും ഒരുമിച്ചാണല്ലോ പഠിക്കുന്നത്. സമചിത്തതയോടുകൂടി സംവാദത്തിലൂടെ പരിഹാരം കാണേണ്ട വിഷയമാണ്. അല്ലാതെ അവരെ ഇപ്പോൾ തന്നെ കൈകാര്യം ചെയ്യാമെന്ന മട്ടിലല്ല വേണ്ടത്.

കുട്ടികൾ മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വേണം വളരാൻ. ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ഇടപഴകിയും മനസ്സിലാക്കിയും വളരണം. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ ഒഴിവാകുന്നത് അപ്പോഴാണ്. സംസ്‌കാരസമ്പന്നമായ, ആധുനികമായ ഒരു സമൂഹമായാണ് ഭാവിതലമുറ വളരുന്നത്. നമ്മൾ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. 22-ാം നൂറ്റാണ്ടിൽ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട കാലമാണ്. അത്തരമൊരു കാലത്ത് സൂംബ കായികപരിശീലനം പോലുള്ള പരിപാടികൾ തെറ്റാണ്, പാടില്ല എന്നുള്ളത് വിതണ്ഡവാദമാണ്. അങ്ങനെ വാദിക്കുന്നവർ ആത്മപരിശോധന നടത്തണം.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആജ്ഞാപിക്കാൻ മതം പുറപ്പെടരുത്. അവർക്ക് അഭിപ്രായം പറയാം. ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിൽ മതം വിദ്യാഭ്യാസത്തിൽ നിന്ന് മാറിനിൽക്കണം. ഓരോ മതത്തിന്റെയും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മതാചാരപ്രകാരമുള്ള വിദ്യാഭ്യാസം പ്രത്യേകം നടത്താം. അവർക്കതിനുള്ള അവകാശമുണ്ട്. പൊതുവിദ്യാഭ്യാസമെന്നത് മതനിരപേക്ഷരാഷ്ട്രത്തിന് അനുയോജ്യമായ വിധത്തിലായിരിക്കണം സർക്കാർ നൽകേണ്ടതെന്നും എം എ ബേബി പറഞ്ഞു.