ഭാര്യയെ 2 വാടക കൊലയാളികളെ നിയോഗിച്ച് കൊന്നു; 71കാരന്‍ അറസ്റ്റില്‍

പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ എഴുപത്തിയൊന്നുകാരനായ ഭര്‍ത്താവ് രണ്ട് വാടകക്കൊലയാളികളെ നിയോഗിച്ച് മുപ്പത്തിയഞ്ചുകാരിയായ ഭാര്യയെ കൊന്നു. രജൗറി ഗാര്‍ഡന്‍ മേഖലയിലെ വീട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണു പൊലീസ് എത്തി അന്വേഷണം നടത്തിയത്. പല തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ നവംബറിലാണ് യുവതി എസ്.കെ. ഗുപ്തയെന്ന ആളെ വിവാഹം കഴിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സെറിബ്രല്‍ പാള്‍സി ബാധിച്ച നാല്‍പത്തിയഞ്ചു വയസുള്ള മകനെ പരിപാലിക്കുമെന്നു കരുതിയാണ് ഗുപ്ത ഇവരെ വിവാഹം കഴിച്ചത്. എന്നാല്‍ ഇതു നടന്നില്ല. ഇതോടെ ഗുപ്ത വിവാഹമോചനത്തിനു ശ്രമിച്ചെങ്കിലും ഭാര്യ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഇതിനു വഴങ്ങാതിരുന്ന ഗുപ്ത ഭാര്യയെ ഒഴിവാക്കാനായി രണ്ട് വാടകക്കൊലയാളികളെ സമീപിക്കുകയായിരുന്നു.
ഗുപ്തയുടെ മകനായ അമിത്തിനെ ആശുപത്രിയില്‍ പരിപാലിക്കാനെത്തിയ വിപിന്‍ എന്ന ആളുമായി ചേര്‍ന്നാണ് ഗുപ്ത ഗൂഢാലോചന നടത്തിയത്. ഭാര്യയെ കൊല്ലാൻ വിപിന് പത്തു ലക്ഷം രൂപ നല്‍കാമെന്നു വാഗ്ദാനം ചെയ്ത ഗുപ്ത 2.40 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിപിനും സഹായിയായ ഹിമാന്‍ഷുവും ചേര്‍ന്ന് ഗുപ്തയുടെ വീട്ടിലെത്തി ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തിനിടെ പ്രതികള്‍ക്കും പരുക്കേറ്റു.
മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഫോണുകളും മറ്റു സാധനങ്ങളും പ്രതികള്‍ കൊണ്ടുപോയിരുന്നു. കൊലപാതകം നടക്കുമ്പോള്‍ ഗുപ്തയുടെ മകന്‍ അമിത്തും വീട്ടിലുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഗുപ്ത, മകന്‍ അമിത്, വിപിന്‍ സേത്തി, ഹിമാന്‍ഷു എന്നിവരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു. ഇവര്‍ കുറ്റസമ്മതം നടത്തി.