ഹിമാൻഷിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് വനിതാകമ്മീഷൻ

  1. Home
  2. Trending

ഹിമാൻഷിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് വനിതാകമ്മീഷൻ

pahalgam


പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിൽ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ (NCW) രം​ഗത്തെത്തി. മുസ്ലീങ്ങളോടോ കശ്മീരികളോടോ ശത്രുത പുലർത്തരുതെന്നായിരുന്നു ഹിമാൻഷിയുടെ പ്രതികരണം. പിന്നാലെയാണ് അവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായത്. അഭിപ്രായങ്ങളുടെ പേരിൽ ഹിമാൻഷിയെ ലക്ഷ്യമിടുന്നത് അപലപനീയവും നിർഭാഗ്യകരവുമാണെന്ന് വനിതാ കമ്മീഷൻ പ്രതികരിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി പൗരന്മാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രാജ്യം മുഴുവൻ വേദനിക്കുകയും രോഷാകുലരാകുകയും ചെയ്തിട്ടുണ്ട്. ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ ഹിമാൻഷി നർവാളിനെ സോഷ്യൽ മീഡിയയിൽ ഒരു പരാമർശത്തിന്റെ പേരിൽ ലക്ഷ്യമിടുന്നത് അങ്ങേയറ്റം അപലപനീയവും നിർഭാഗ്യകരവുമാണ്.

ഒരു സ്ത്രീ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അവരെ ലക്ഷ്യം വയ്ക്കുന്നതോ അവരുടെ വ്യക്തിജീവിതത്തെ അപമാനിക്കുന്നതോ ആയ രീതി ഒട്ടും ശരിയല്ലെന്നും ദേശീയ വനിതാ കമ്മീഷൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. യോജിപ്പാണെങ്കിലും വിയോജിപ്പാണെങ്കിലും മാന്യമായും ഭരണഘടനാ പരിധിക്കുള്ളിലും പ്രകടിപ്പിക്കണം. ഓരോ സ്ത്രീയുടെയും ബഹുമാനവും അന്തസ്സും സംരക്ഷിക്കാൻ ദേശീയ വനിതാ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. നർവാളിന്റെ പരാമർശങ്ങൾ ചിലർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല. പക്ഷേ അതിന്റെ പേരിൽ അവരെ ട്രോളുന്നതും വ്യക്തിപരമായ പരാമർശങ്ങൾ നടത്തി ലക്ഷ്യം വയ്ക്കുന്നതും ശരിയല്ലെന്നും എൻസിഡബ്ല്യു ചെയർപേഴ്‌സൺ വിജയ രഹത്കർ എക്‌സിൽ പോസ്റ്റ് ചെയ്തു.

ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് വിവാഹിതരായ ദമ്പതികൾ ഹണിമൂണിനായി കശ്മീരിലേക്ക് പോയപ്പോഴാണ് ഭീകരരുടെ ആക്രമണത്തിൽ 26 കാരനായ നാവിക ഉദ്യോഗസ്ഥനടക്കം 26 പേർ ക്രൂരമായി കൊല്ലപ്പെട്ടത്. ഭർത്താവിന്റെ മൃതദേഹത്തിനരികിൽ നർവാൾ ഇരിക്കുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ രാജ്യത്തെ മുഴുവൻ പിടിച്ചുലച്ചിരുന്നു. തുടർന്നാണ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലീങ്ങളോടോ കശ്മീരികളോടോ ശത്രുത പുലർത്തരുതെന്ന് ഹിമാൻഷി നർവാൾ രാജ്യത്തോട് അഭ്യർത്ഥിച്ചത്. രാജ്യം മുഴുവൻ അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മുസ്ലീങ്ങൾക്കും കശ്മീരികൾക്കും നേരെ വിദ്വേഷം വളരുന്നത് ഞാൻ കാണുന്നു. ഞങ്ങൾക്ക് ഇതാ​ഗ്രഹിക്കുന്നില്ല. സമാധാനം മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും ഹിമാൻഷി പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ പ്രസ്താവനക്ക് പിന്നാലെ രൂക്ഷമായ അധിക്ഷേപമാണ് ഹിമാൻഷിക്കെതിരെ ഉണ്ടായത്. ചിലർ അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് മോശം പരാമർശം നടത്തി. ഭർത്താവിന്റെ പെൻഷൻ അവർക്ക് നൽകരുതെന്ന് വരെ ചിലർ സോഷ്യൽമീഡിയയിൽ അഭിപ്രായപ്പെട്ടു.