നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തിലെത്തി

  1. Home
  2. Trending

നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തിലെത്തി

navakerala-sadas


വിവാദങ്ങൾക്കിടെ പിണറായി സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം. ബസ് കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ച ബസ്,എആർ ക്യാംപിലേക്ക് മാറ്റി.

അതേസമയം, നവകേരള സദസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായുള്ള ആ‍ഡംബര ബസ്സിനായി ഇളവുകള്‍ വരുത്തികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബസ്സിനായി പ്രത്യേക ഇളവുകള്‍ വരുത്തികൊണ്ട് കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നവകേരള ബസ്സിനുള്ള ആഡംബര ബസ്സിന്‍റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്.

ഇതിനുപുറമെ വാഹനം നിര്‍ത്തുമ്പോള്‍ പുറത്തുനിന്നും വൈദ്യുതി ജനറേറ്റര്‍ വഴിയോ ഇന്‍വെട്ടര്‍ വഴിയോ വൈദ്യുതി നല്‍കാനും അനുമതിയുണ്ട്. നവകേരള സദസ്സിനുവേണ്ടിയിറക്കിയ ആഡംബര ബസ്സിന് മാത്രമായിരിക്കും ഇളവുകള്‍ ബാധകമായിരിക്കുക. കെഎസ്ആര്‍ടി.സി എംഡിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് വെള്ള നിറം വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

എന്നാല്‍, ഇതിലും നവകേരള ബസിന് ഇളവ് നല്‍കിയിട്ടുണ്ട്. ചോക്ലേറ്റ് ബ്രൗണ്‍ നിറമാണ് ബസ്സിന് നല്‍കിയിരിക്കുന്നത്. വിവിഐപികള്‍ക്കുള്ള ബസ്സിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവന്നാണ് ഉത്തരവില്‍ പറയുന്നത്. 12 മീറ്റര്‍ വാഹനത്തിനാണ് ഇളവ്. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വാഹനം വില്‍ക്കണമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തിലുണ്ട്. കളര്‍കോഡിന്‍റെയും മറ്റു മോഡിഫിക്കേഷന്‍റെയും പേരില്‍ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ നേരത്തെ കര്‍ശന നടപടിയെടുത്ത ഗതാഗത വകുപ്പാണിപ്പോള്‍ സര്‍ക്കാരിന്‍റെ നവകേരള സദസ്സിനായുള്ള ആഢംബര ബസ്സിനുവേണ്ടി പ്രത്യേക ഇളവ് നല്‍കിയിരിക്കുന്നത്.