ന്യൂസ് ക്ലിക്ക് കേസ്: പ്രബീര്‍ പുരകായസ്‌തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതി

  1. Home
  2. Trending

ന്യൂസ് ക്ലിക്ക് കേസ്: പ്രബീര്‍ പുരകായസ്‌തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതി

news


ന്യൂസ് ക്ലിക്ക് കേസിൽ ദില്ലി പൊലീസിന് കനത്ത തിരിച്ചടി. പ്രബീര്‍ പുരകായസ്‌തയുടെ അറസ്റ്റും റിമാൻ്റും നിയമവിരുദ്ധമെന്ന് കോടതി. ന്യൂസ് ക്ലിക്ക് സ്ഥാപകനും, എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കായസ്തയെ ഉടൻ വിട്ടയക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് പ്രബീര്‍ പുരകായസ്തയെ 2023 ഒക്ടോബര്‍ മൂന്നിന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. 

റിമാൻഡ് അപേക്ഷ അഭിഭാഷകനും പ്രബീറിനും നൽകിയില്ലെന്ന കാര്യം വ്യക്തമാക്കിയാണ് കോടതി നടപടി. വീണ്ടും അറസ്റ്റ് എന്ന കാര്യത്തിൽ നിയമപരമായി നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ വിട്ടയക്കുന്നതിലെ നിബന്ധന വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു.

മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ്  ഇഡിയും, ദില്ലി പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പറയുന്നത്. വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനം നടന്നെന്നാണ് ആരോപണം. ചൈനീസ് അനുകൂല പ്രചാരണത്തിന്  അമേരിക്കന്‍ വ്യവസായി നെവില്‍റോയ് സിംഘാം 38 കോടിയോളം രൂപ  ഫണ്ടിംഗ് നടത്തിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.