ബസുകൾക്കും ട്രക്കുകൾക്കും പുതിയ സുരക്ഷാ പരിശോധന; പ്രഖ്യാപനവുമായി നിതിൻ ഗഡ്‍കരി രം​ഗത്ത്

  1. Home
  2. Trending

ബസുകൾക്കും ട്രക്കുകൾക്കും പുതിയ സുരക്ഷാ പരിശോധന; പ്രഖ്യാപനവുമായി നിതിൻ ഗഡ്‍കരി രം​ഗത്ത്

nitin gadkari


രാജ്യത്തെ ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കും സർക്കാർ ഉടൻ തന്നെ സുരക്ഷാ റേറ്റിംഗ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി രം​ഗത്ത്. ഈ റേറ്റിംഗ് ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (BNCAP) പോലെയായിരിക്കും. കമ്പനികൾ അവരുടെ വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ഉദ്ദേശ്യം. ഇതിനുപുറമെ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-റിക്ഷകൾക്കുള്ള സുരക്ഷാ നിയമങ്ങളും സർക്കാർ രൂപീകരിക്കുന്നുണ്ട്. ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (NCAP), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എഡ്യൂക്കേഷൻ (IRTE) എന്നിവയുടെ ഒരു പരിപാടിയിലാണ് നിതിൻ ഗഡ്‍കരി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ധാരാളം റോഡപകടങ്ങൾ നടക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഓരോ വർഷവും ഏകദേശം 4.8 ലക്ഷം അപകടങ്ങൾ സംഭവിക്കുകയും അതിൽ 1.8 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. സർക്കാരിന്റെ ഏറ്റവും വലിയ ആശങ്ക റോഡ് സുരക്ഷയാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ, സുരക്ഷിതമായ ഹൈവേകൾ നിർമ്മിക്കുന്നതിലും വാഹനങ്ങൾ സുരക്ഷിതമാക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

കൂടാതെ, ഇലക്ട്രിക് വാഹനങ്ങളും (ഇവി) പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം 2023 ൽ ആരംഭിച്ചതായും ഗഡ്‍കരി പറഞ്ഞു. വാഹനങ്ങളുടെ സുരക്ഷാ നിലവാരം 3.5 ടണ്ണായി ഉയർത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇനി ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കും സമാനമായ റേറ്റിംഗ് ഏർപ്പെടുത്തും. ഇ-റിക്ഷകൾക്കായി സർക്കാർ നിയമങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇ-റിക്ഷകളിലെ സുരക്ഷയുടെ അഭാവം മൂലം നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. സുരക്ഷ മെച്ചപ്പെടുന്നതോടെ ഇ-റിക്ഷകളുടെ ഗുണനിലവാരം മെച്ചപ്പെടുകയും ആളുകൾക്ക് കൂടുതൽ തൊഴിൽ ലഭിക്കുകയും ചെയ്യും. ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. 

നിലവിൽ ഈ ചെലവ് 14-16 ശതമാനമാണ്, അടുത്ത കുറച്ച് വർഷങ്ങളിൽ ഇത് ഒമ്പത് ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ചെലവിനെ ലോജിസ്റ്റിക് ചെലവ് എന്ന് വിളിക്കുന്നു. ട്രക്ക് ഡ്രൈവർമാരുടെ ജോലി സമയം നിശ്ചയിക്കുന്നതിനായി റോഡ് മന്ത്രാലയം ഒരു നിയമം നിർമ്മിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിലവിൽ, ട്രക്ക് ഡ്രൈവർമാർ എല്ലാ ദിവസവും 13 മുതൽ 14 മണിക്കൂർ വരെ വാഹനം ഓടിക്കുന്നുവെന്നും ഇത് വളരെ കൂടുതലാണെന്നും ഗഡ്‍കരി വ്യക്തമാക്കി.