ശനിയാഴ്ച മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ?; അയൽരാജ്യ തലവന്മാരെ ക്ഷണിച്ച് മോദി

  1. Home
  2. Trending

ശനിയാഴ്ച മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ?; അയൽരാജ്യ തലവന്മാരെ ക്ഷണിച്ച് മോദി

modi


ശനിയാഴ്ച മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബിജെപി നീക്കം. പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ മോദിയെ പാർലമെന്റിലെ നേതാവായി തെരഞ്ഞെടുക്കും. അയൽരാജ്യ തലവന്മാരെ വീണ്ടും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. റനിൽ വിക്രമസിംഗയെ ക്ഷണിച്ചെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും മോദിയുടെ ക്ഷണമുണ്ട്.

അതേസമയം, ഭൂട്ടാൻ രാജാവിനോടും നേപ്പാൾ പ്രധാനമന്ത്രിയോടും മോദി ഫോണിൽ സംസാരിച്ചതായാണ് വിവരം. എന്നാൽ ഇവർക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടോയെന്ന് വ്യക്തമല്ല. വ്ലാദിമിർ പുടിനും റിഷി സുനക്കും മോദിയുമായി സംസാരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. 2014ൽ ചടങ്ങിൽ സാർക്(SAARC) നേതാക്കൾ പങ്കെടുത്തിരുന്നു. 2014ൽ പാകിസ്ഥാൻ പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റ്റുമടക്കം എല്ലാ സാർക് തലവന്മാരും ചടങ്ങിന് എത്തിയിരുന്നു. 2019ൽ ചില അയൽരാജ്യ തലവന്മാർ അടക്കം 8 രാജ്യങ്ങളിൽ നിന്ന് നേതാക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു

അതേസമയം, പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും ബിജെപി നേതാക്കൾ ചർച്ച തുടങ്ങിയിട്ടുണ്ട്. പീയൂഷ് ഗോയലാണ് ചന്ദ്രബാബു നായിഡുവുമായി ആദ്യഘട്ട ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്.

നരേന്ദ്ര മോദിയെ എൻ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ അറിയിച്ചു. നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.