കശ്മീരിൽ 'ഓപ്പറേഷൻ മഹാദേവ്': മൂന്ന് ഭീകരരെ വധിച്ച് സൈന്യം, പഹൽഗാം ആക്രമണകാരികളും ഉൾപ്പെട്ടതായി സംശയം
ജമ്മു കശ്മീരിലെ ശ്രീനഗറിന് സമീപം ലിദ്വാസിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാമിൽ നടന്ന ആക്രമണത്തിൽ പങ്കെടുത്തവരാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലിദ്വാസിൽ 'ഓപ്പറേഷൻ മഹാദേവ്' ആരംഭിച്ചതായി ആർമിയുടെ ചിനാർ കോർപ്സ് എക്‌സിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭീകരരെ വധിച്ചതായുള്ള വിവരം പുറത്തുവന്നത്. പ്രദേശത്ത് സൈനിക ദൗത്യം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. കരസേന, സി.ആർ.പി.എഫ്, ജമ്മു കശ്മീർ പോലീസ് എന്നിവ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഭീകരർ ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് ഗ്രനേഡുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.
രണ്ട് ദിവസം മുമ്പ് ദച്ചിഗാമിലെ വനത്തിൽ സംശയകരമായ ആശയവിനിമയങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈന്യം പ്രദേശവാസികളുടെ സഹായം തേടി. ഇതിനുപിന്നാലെയാണ് 'ഓപ്പറേഷൻ മഹാദേവ്' എന്ന പേരിൽ പ്രത്യേക ദൗത്യം ആരംഭിച്ചത്. നിരവധി സൈനികരെ ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 11:30 ഓടെ തിരച്ചിൽ നടത്തുകയായിരുന്ന സൈന്യം ഭീകരരെ കണ്ടെത്തുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെടുകയുമായിരുന്നു.
'ഓപ്പറേഷൻ സിന്ദൂർ' സംബന്ധിച്ച പ്രത്യേക ചർച്ച പാർലമെന്റിൽ നടക്കുന്നതിനിടയിലാണ് സൈന്യം ഈ ഭീകരരെ വധിക്കുന്നത്. ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ താഴ്വരയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായിട്ടാണ് മെയ് ഏഴിന് ഇന്ത്യൻ സേന 'ഓപ്പറേഷൻ സിന്ദൂർ' നടപ്പാക്കിയത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് കേന്ദ്രങ്ങളിലായി നൂറിലധികം ഭീകരരെയാണ് ഈ സൈനിക ദൗത്യത്തിൽ വധിച്ചത്.
