രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനം; ബഹിഷ്കരിക്കാനൊരുങ്ങി 19 പ്രതിപക്ഷ കക്ഷികൾ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ച് 19 പ്രതിപക്ഷ കക്ഷികൾ. രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി. രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് അപമാനമാണെന്നും സംയുക്ത പ്രസ്താവനയിൾ പറയുന്നു.
യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചത്. സർക്കാർ ജനാധിപത്യത്തിന് ഭീഷണിയാണ്. രാഷ്ട്രപതിയെ ഒഴിവാക്കുന്നത് അവരെ അപമാനിക്കുന്നതും ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തുന്നതുമായ നടപടിയാണ്. ഭരണഘടനയുടെ 79ാം ആർട്ടിക്കിൾ പറയുന്നത് പാർലമെന്റ് എന്നാൽ രാഷ്ട്രപതി കൂടി ഉൾപ്പെടുന്നതാണെന്നാണ്. രാഷ്ട്രത്തിന്റെയും പാർലമെന്റിന്റെയും തലവനാണ് രാഷ്ട്രപതി. അവർ ഇല്ലാതെ പാർലമെന്റ് പ്രവർത്തിക്കില്ല. പാർലമെന്റിൽ നിന്നും ജനാധിപത്യം പുറന്തള്ളപ്പെടുമ്പോൾ പുതിയ കെട്ടിടത്തിന് യാതൊരു മൂല്യവുമില്ലെന്നും അതിനാലാണ് പുതിയ പാർലമെന്റ് ഉദ്ഘാടനത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.