സൂംബക്കെതിരെ ഉയരുന്ന എതിർപ്പുകൾ ലഹരിയേക്കാൾ മാരകമെന്ന് വിദ്യാഭ്യാസമന്ത്രി

സൂംബയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള എതിർപ്പുകൾ ഭൂരിപക്ഷ വർഗീയതക്ക് വളംവെക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സൂംബയിൽ അൽപവസ്ത്രം ധരിക്കാൻ ആരും പറഞ്ഞിട്ടില്ല. വ്യായാമം കുട്ടികൾക്ക് ശാരീരികമായ ഗുണങ്ങൾക്കൊപ്പം മാനസികമായ ഉല്ലാസവും നൽകും. കേരളത്തിലെ 14,000 സ്കൂളുകളിൽ 90 ശതമാനത്തിലും സൂബ നടക്കുന്നുണ്ട്. സൂംബയിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് നീക്കാൻ തയാറാണ്. സ്കൂൾ യൂനിഫോമിലാണ് സൂംബ നടക്കുന്നത്. ഇതിനെതിരെ ഉയരുന്ന എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് മതസംഘടനകൾ സ്വീകരിക്കുന്നത്. കുട്ടികൾ സൂംബയിൽ പങ്കെടുക്കണമെന്നും വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. മതേതരത്വത്തിന് എതിരായ സംഭവമായതിനാലാണ് രാജ്ഭവനിൽ നിന്നും ഇറങ്ങി വന്നതെന്നും വി.ശിവൻകുട്ടി പറഞ്ഞു.
ഭാരതാംബ എന്നത് ഇന്ത്യൻ മതേതരത്വത്തിന് എതിരായ സങ്കൽപ്പാണ്. അതിനാലാണ് പരിപാടിയിൽ വിയോജിപ്പ് അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പ്രാകൃത ചിന്താഗതിക്കാരാണ് സ്കൂളുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സൂംബ പരിശീലനത്തെ എതിർക്കുന്നതെന്ന മന്ത്രി ആർ. ബിന്ദുവിൻറെ പരാമർശത്തെ പരിഹസിച്ച് കെ.എൻ.എം നേതാവ് ഹുസൈൻ മടവൂരും രംഗത്തു വന്നു. 19-ാം നൂറ്റാണ്ടിനും കുറേക്കൂടി പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നുവെന്നും ആ നിലയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹുസൈൻ മടവൂർ പറഞ്ഞു. സ്കൂളുകളിൽ സൂംബ പരിശീലനം വേണമെന്ന നിർദേശം ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണെന്നും സംസ്കാരത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.