കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുന്നതിൽ അവ്യക്തത

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിൽ പുക ഉയർന്നതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുന്നതിൽ അവ്യക്തത തുടരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സ ചെലവ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്, ചികിത്സ നിഷേധിക്കാൻ പാടില്ലെന്നും സ്വകാര്യ ആശുപത്രി അധികൃതരുമായി സംസാരിച്ച് ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നുമാണ് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞത്. ചികിത്സയിലുള്ളവർക്ക് തിരിച്ച് മെഡിക്കൽ കോളജിലേക്ക് തന്നെ വരാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗോപാലൻ, സുരേന്ദ്രൻ, ഗംഗാധരൻ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കു അയക്കും. മൂന്നുപേരും വിവിധ രോഗങ്ങൾക്കു ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ്.