പഹൽഗാം ഭീകരാക്രമണം; അഞ്ചിൽ നാലു ഭീകരരെ തിരിച്ചറിഞ്ഞു, രണ്ടുപേർ പാകിസ്ഥാനികൾ

ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ അഞ്ചിൽ നാലു ഭീകരരെ തിരിച്ചറിഞ്ഞു. ഇതിൽ രണ്ടുപേർ പാകിസ്ഥാനികളാണെന്ന് എൻഐഎ സ്ഥിരീകരിച്ചു. രണ്ടുപേരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരരായ അലിഭായ് അഥവാ തൽഹാ ഭായ് എന്നറിയപ്പെടുന്നയാളും ആസിഫ് ഫൗജി എന്നയാളും പാകിസ്ഥാനികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പൊലീസ് നേരത്തെ പുറത്തുവിട്ട രേഖാചിത്രത്തിലുള്ള മൂന്നു ഭീകരരിൽ ഒരാളായ ആദിൽ ഹുസൈൻ തോക്കർ അനന്തനാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഹ്സാൻ എന്ന ഭീകരൻ പുൽവാമ സ്വദേശിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആദിൽ ഹുസൈൻ നേരത്തെ പാകിസ്ഥാനിൽ പോയി പരിശീലനം നേടിയിട്ടുണ്ട്. പീർപഞ്ചാൽ മലനിരകളിൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചു.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ജമ്മു കശ്മീർ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. അനന്തനാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 250 ഓളം പ്രദേശവാസികളെ ചോദ്യം ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ബൈസരണിൽ കുതിര സവാരി നടത്തുന്നവർ, കച്ചവടക്കാർ എന്നിവരിൽ നിന്നെല്ലാം പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പൊലീസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എൻഐഎ സംഘം ബൈസരണിൽ നിന്ന് ഫോറൻസിക് തെളിവുകൾ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മേഖലയിൽ ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. അതിർത്തി മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ പ്രദേശത്ത് തുടരുകയാണ്.