പഹൽഗാം ഭീകരാക്രമണം; ഭീകരർ ഉപയോഗിച്ച ക്യാമറ ആക്റ്റിവേറ്റ് ചെയ്തത് ചൈനയിൽ, റിപ്പോർട്ട് തേടി എൻഐഎ കോടതി

  1. Home
  2. Trending

പഹൽഗാം ഭീകരാക്രമണം; ഭീകരർ ഉപയോഗിച്ച ക്യാമറ ആക്റ്റിവേറ്റ് ചെയ്തത് ചൈനയിൽ, റിപ്പോർട്ട് തേടി എൻഐഎ കോടതി

pahalgam


ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധമുണ്ടെന്ന സൂചനകളുമായി എൻഐഎ റിപ്പോർട്ട്. ആക്രമണ സ്ഥലത്തുനിന്ന് കണ്ടെത്തിയ 'ഗോപ്രോ ഹീറോ 12 ബ്ലാക്ക്' ക്യാമറ ചൈനയിൽ നിന്നാണ് ആക്റ്റിവേറ്റ് ചെയ്തതെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. ഈ സാഹചര്യത്തിൽ ക്യാമറയുടെ വിതരണ ശൃംഖലയെക്കുറിച്ചും ഉപയോക്താക്കളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ തേടി ജമ്മു കശ്മീർ പ്രത്യേക എൻഐഎ കോടതി ചൈനയ്ക്ക് 'ലെറ്റർ റോഗേറ്ററി' (Letter Rogatory) അയച്ചു. ആക്രമണത്തിന് മുന്നോടിയായുള്ള നിരീക്ഷണം, ഭീകരരുടെ നീക്കങ്ങൾ എന്നിവ തെളിയിക്കാൻ ഈ വിവരങ്ങൾ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.

നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള നിർമ്മാതാക്കളിൽ നിന്ന് ചൈനയിലെ എഇ ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന വിതരണക്കാരാണ് ഈ ക്യാമറ വാങ്ങിയതെന്ന് എൻഐഎ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2025 ഏപ്രിലിൽ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ 26 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ ആക്രമണത്തിന് മുന്നോടിയായി പ്രദേശം നിരീക്ഷിക്കാനും ദൃശ്യങ്ങൾ ചിത്രീകരിക്കാനുമാണ് ഭീകരർ ഈ അത്യാധുനിക ക്യാമറ ഉപയോഗിച്ചത്. ക്യാമറ ആരുടെ കൈവശമാണ് എത്തിയതെന്നും ആരാണ് ഇത് ആക്റ്റിവേറ്റ് ചെയ്തതെന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നതോടെ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ പുറത്തുവരും.

നിലവിലെ ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളുടെയും പാക്കിസ്ഥാൻ-ചൈന ബന്ധത്തിന്റെയും പശ്ചാത്തലത്തിൽ ചൈന ഈ വിഷയത്തിൽ എത്തരത്തിലാകും പ്രതികരിക്കുക എന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. കോടതിയുടെ ആവശ്യത്തോട് ചൈന സഹകരിച്ചില്ലെങ്കിൽ അന്വേഷണത്തിനായി മറ്റ് അന്താരാഷ്ട്ര മാർഗ്ഗങ്ങൾ തേടാനാണ് എൻഐഎയുടെ നീക്കം. ഭീകരാക്രമണക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ വിദേശ രാജ്യങ്ങളുടെ സഹായം തേടുന്നത് അന്വേഷണത്തിൽ വലിയ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്.