കൂപ്പുകുത്തി പാക് ഓഹരി വിപണി; കറാച്ചി-100 സൂചിക 6000 പോയിന്റ് ഇടിഞ്ഞു
പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ഓഹരി വിപണി കൂപ്പുകുത്തി. കറാച്ചി-100 സൂചിക 6227 പോയിന്റ് ആണ് ഇടിഞ്ഞത്. ഏകദേശം ആറുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. കഴിഞ്ഞദിവസത്തെ ക്ലോസിങ് ആയ 1,13,568ൽ നിന്ന് 1,07,296 പോയിന്റ് ആയാണ് താഴ്ന്നത്. പഹൽഗാം ഭീകരാക്രമണത്തിനുശേഷം കെഎസ്ഇ-100 സൂചിക 3.7 ശതമാനം ഇടിഞ്ഞിരുന്നു. അതേ കാലയളവിൽ ഇന്ത്യയുടെ സെൻസെക്‌സ് ഏകദേശം 1.5 ശതമാനമാണ് നേട്ടമുണ്ടാക്കിയത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ സംഘർഷം വർധിക്കുന്നത് നിക്ഷേപകർ ആശങ്കയോടെയാണ് കാണുന്നത്. ഇതാണ് പാകിസ്ഥാൻ ഓഹരി വിപണിയിൽ ദൃശ്യമായത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ 22 ന് പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കെഎസ്ഇ-100 സൂചിക ഏകദേശം 4 ശതമാനമാണ് ഇടിഞ്ഞത്. ഏപ്രിൽ 23 നും മെയ് 5 നും ഇടയിൽ ബെഞ്ച്മാർക്ക് കെഎസ്ഇ-100 സൂചിക 3.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
അതേസമയം ഇന്ത്യൻ ഓഹരി വിപണി ഇന്ന് ചാഞ്ചാട്ടത്തിലാണ്. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്ക് അനുസരിച്ച് സെൻസെക്‌സ് 22 പോയിന്റ് മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ ഓഹരികൾ നേട്ടം ഉണ്ടാക്കിയപ്പോൾ റിലയൻസ്, ഐസിഐസിഐ ബാങ്ക് ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.