പ്രവേശനം സൗജന്യമാക്കാത്തതിനെ ചൊല്ലി ജെസിബിയുമായെത്തി വാട്ടർതീം പാർക്ക് ജനങ്ങൾ പൊളിച്ചുമാറ്റി
പ്രവേശനം സൗജന്യമാക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വാട്ടർപാർക്ക് നശിപ്പിച്ച് ആൾക്കൂട്ടം. രാജസ്ഥാനിലെ ചിറ്റോർഗഢ് ജില്ലയിലെ ഹാമിർഗഢിലെ കിങ്സ് വാട്ടർ പാർക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ജെസിബിയുമായി ഇരച്ചെത്തിയ 150ലേറെ വരുന്ന ആളുകളാണ് പാർക്കിന് കേടുപാടുകൾ വരുത്തിയത്.
ചില യുവാക്കൾ പ്രവേശന നിരക്കിനെച്ചൊല്ലി പാർക്ക് ജീവനക്കാരുമായി വഴക്കിട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന് പ്രതികാരമായി സോണിയാനയിലെയും സമീപ ഗ്രാമങ്ങളിലെയും 150ഓളം യുവാക്കൾ പാർക്കിലേക്ക് ഇരച്ചുകയറുകയും ജെസിബി ഉപയോഗിച്ച് വ്യാപക നാശനഷ്ടം വരുത്തുകയുമായിരുന്നു.
പ്രദേശവാസികൾക്ക് പ്രവേശനം സൗജന്യമാക്കണമെന്ന് ഒരു സംഘം യുവാക്കൾ പാർക്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇത് സമ്മതിക്കാതിരുന്നതോടെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായി. ഇതിനു ശേഷം യുവാക്കൾ കൂടുതൽ പ്രദേശവാസികളെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചതോടെ സംഘർഷം രൂക്ഷമായി.