രാമഭദ്രൻ വധക്കേസ്; സിപിഎം നേതാവ് ഉൾപ്പെടെ 14 പേർ കുറ്റക്കാർ

  1. Home
  2. Trending

രാമഭദ്രൻ വധക്കേസ്; സിപിഎം നേതാവ് ഉൾപ്പെടെ 14 പേർ കുറ്റക്കാർ

Ramabhadran Killing


അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാര്‍. കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കരെയാണ് കുറ്റക്കാരനായി കോടതി വിധിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹന്‍ അടക്കം നാലു പ്രതികളെ വെറുതെവിട്ടു. ശിക്ഷാവിധി ഈ മാസം 30ന് പ്രഖ്യാപിക്കും.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2010 ഏപ്രില്‍ 10-നാണ് ഐന്‍ടിയുസി നേതാവായ രാമഭദ്രന്‍ കൊല്ലപ്പെട്ടത്. കരഞ്ഞുകാലുപിടിച്ചിട്ടും പ്രതികള്‍ യാതൊരു ദയയും കാട്ടാതെ തങ്ങളുടെ കണ്‍മുന്നിലിട്ട് രാമഭദ്രനെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നുവെന്ന ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302,120 (ബി), 201 വകുപ്പുകളും, 20,27 ആംസ് ആക്ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്. ജയമോഹനു പുറമേ റിയാസ്, മാക്‌സണ്‍ യേശുദാസ്, റോയിക്കുട്ടി എന്നിവരെയാണ് വെറുതേവിട്ടത്.

ഗിരീഷ്‌കുമാര്‍, പത്മന്‍, അഫ്സല്‍, നജുമല്‍, ഷിബു, വിമല്‍, സുധീഷ്, ഷാന്‍, രതീഷ്, ബിജു, രഞ്ജിത്ത്, സാലി എന്ന കൊച്ചുണ്ണി, റിയാസ് എന്ന മുനീര്‍, ഡിവൈഎഫ്‌ഐ നേതാവ് റിയാസ്, മാര്‍ക്‌സണ്‍, മുന്‍ സിപിഎം അഞ്ചല്‍ ഏരിയ സെക്രട്ടറി പി.എസ്.സുമന്‍, സിപിഎം മുന്‍ ജില്ലാ കമ്മറ്റി അംഗം ബാബു പണിക്കര്‍, ജയ്മോഹന്‍, റോയികുട്ടി, രവീന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകം നടന്ന് 14 വര്‍ഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐ അന്വേഷണത്തിനു കളമൊരുങ്ങിയത്. രണ്ടാം പ്രതി മരിച്ചു. സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി.തോമസാണ് നാലു വര്‍ഷം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയത്.

കോണ്‍ഗ്രസ് ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി പ്രാദേശിക നേതാവുമായിരുന്ന രാമഭദ്രനെ 2010 ഏപ്രില്‍ 10 ന് രാത്രി വീട്ടില്‍ കയറി ഭാര്യയുടെയും രണ്ടു പെണ്‍മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊന്നുവെന്നാണ് കേസ്. രാമഭദ്രന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരം വര്‍ധിപ്പിച്ചതും സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചതുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സിബിഐ കേസ്. കേസിലെ ഒന്നാം പ്രതി സിപിഎം പ്രവര്‍ത്തകനായിരുന്ന ഗിരീഷും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലെ തര്‍ക്കം രാമഭദ്രന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. 

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ 16 സിപിഎം പ്രവര്‍ത്തകരെ പ്രതികളായി അറസ്റ്റ് ചെയ്തു. എന്നാല്‍ ഇടതു ഭരണ കാലത്തു നടത്തിയ അന്വേഷണത്തില്‍ നീതി ലഭിച്ചില്ലെന്ന് കാട്ടി രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയാണു സിബിഐ അന്വേഷണത്തിന് അനുമതി നേടിയത്. സിബിഐ അന്വേഷണത്തില്‍ പ്രതികളുടെ എണ്ണം 21 ആയി. രണ്ടു പേര്‍ മാപ്പുസാക്ഷികളായി. രണ്ടാം പ്രതിയും സിപിഎം അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവുമായ ജെ.പത്മനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കേസിലെ ഇരുപതാം പ്രതി രവീന്ദ്രന്‍ മരണപ്പെട്ടു. മറ്റൊരു പ്രതി സിപിഎം മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന പി.എസ്.സുമന്‍ പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതും വിവാദത്തിന് ഇടയാക്കിയിരുന്നു