ആർ അശോക കർണാടകയിലെ പ്രതിപക്ഷ നേതാവ്; പ്രഖ്യാപനം ആറ് മാസത്തിന് ശേഷം

  1. Home
  2. Trending

ആർ അശോക കർണാടകയിലെ പ്രതിപക്ഷ നേതാവ്; പ്രഖ്യാപനം ആറ് മാസത്തിന് ശേഷം

R Ashoka


നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത് ബി.ജെ.പി. മുന്‍ ഉപമുഖ്യമന്ത്രിയായ ആര്‍. അശോകയെയാണ് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ വൈകിയത്.

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര, മുന്‍ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ എന്നിവര്‍ പങ്കെടുത്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് അശോകയെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തത്.

ഏഴ് തവണ ബി.ജെ.പിയില്‍നിന്ന് എം.എല്‍.എയായ ആര്‍. അശോക 2012 ജൂലൈ മുതല്‍ 2013 മെയ് വരെയാണ് കര്‍ണാടകയുടെ ഉപമുഖ്യമന്ത്രിയായിരുന്നത്. അഞ്ച് മന്ത്രിസഭകളില്‍ മന്ത്രിയായിരുന്ന അദ്ദേഹം ആഭ്യന്തരം, റവന്യൂ, മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍, ഗതാഗതം, ആരോഗ്യ-കുടുംബക്ഷേമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. ബി.ജെ.പിയിലെ വൊക്കലിഗ സമുദായത്തില്‍ പെട്ട പ്രമുഖ നേതാവായ അശോക ബെംഗളൂരുവിലെ പത്മനാഭ നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്.

കര്‍ണാടക ബി.ജെ.പിയിലെ ശക്തനായ നേതാവായ ബി.എസ്. യെദ്യൂരപ്പയുടെ മകനും ശിക്കാരിപുര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ ബി.വൈ. വിജയേന്ദ്രയെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി കേന്ദ്രനേതൃത്വം നിയമിച്ചത് കഴിഞ്ഞയാഴ്ചയാണ്. സംസ്ഥാനത്തെ മറ്റൊരു പ്രബല സമുദായമായ ലിംഗായത്തില്‍ നിന്നുള്ള നേതാവാണ് വിജയേന്ദ്ര.

ഈ വര്‍ഷം മെയ് മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സര്‍ക്കാറിനെ അട്ടിമറിച്ച് വന്‍ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നു. 224 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടിയപ്പോള്‍ ബി.ജെ.പി. 66 സീറ്റിലേക്കും ജെ.ഡി (എസ്) 19 സീറ്റിലേക്കും ഒതുങ്ങി.

മെയ് 20-ന് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍, അവകാശം ഉന്നയിച്ച് നിരവധി നേതാക്കളെത്തിയതോടെ ബി.ജെ.പിയ്ക്ക് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനായിരുന്നില്ല.