പാക് ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 20 കുട്ടികളെ ദത്തെടുക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

  1. Home
  2. Trending

പാക് ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 20 കുട്ടികളെ ദത്തെടുക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

rahul gandhi  


പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 20 കുട്ടികളെ ദത്തെടുക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിനിടെ കശ്മീരിലെ പൂഞ്ചിൽ പാകിസ്താൻറെ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെയോ കുടുംബ നാഥനെയോ നഷ്ടപ്പെട്ട 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ രാഹുൽ ഗാന്ധി വഹിക്കുമെന്ന് ജമ്മു കശ്മീർ കോൺഗ്രസ് മേധാവി താരിഖ് ഹമീദ് കർറ പറഞ്ഞു. കുട്ടികളുടെ പഠന സഹായത്തിന്റെ ആദ്യ ഗഡു ബുധനാഴ്ച കൈമാറും. ഈ കുട്ടികൾ ബിരുദം പഠനം പൂർത്തിയാക്കുന്നത് വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ രാഹുൽ ഗാന്ധി വഹിക്കുമെന്നും താരിഖ് ഹമീദ് കർറ പറഞ്ഞു.

കഴിഞ്ഞ മേയിൽ പൂഞ്ചിലെത്തിയ രാഹുൽ ഗാന്ധി വിദ്യാഭ്യാസ സഹായത്തിന് അർഹരായ കുട്ടികളുടെ പട്ടിക തയ്യാറാക്കാനായി പ്രാദേശിക പാർട്ടി നേതാക്കളോട് പറഞ്ഞിരുന്നു. സർവേ നടത്തി,സർക്കാർ രേഖകൾ പരിശോധിച്ച ശേഷമാണ് കുട്ടികളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇരട്ടകളായ ഉർബ ഫാത്തിമയും സെയ്ൻ അലിയും ഉൾപ്പെടെയുള്ള വിദ്യാർഥികൾ കൊല്ലപ്പെട്ട ക്രൈസ്റ്റ് പബ്ലിക് സ്കൂളും രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. അവിടെയുള്ള കുട്ടികളുമായി രാഹുൽഗാന്ധി സംവദിച്ചിരുന്നു. 'നിങ്ങളുടെ കൊച്ചുസുഹൃത്തുക്കളെ നിങ്ങൾ മിസ് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം.പക്ഷേ സാരമില്ല. എല്ലാം സാധാരണനിലയിലേക്ക് മടങ്ങും. ഇത്തരത്തിലുള്ള സംഭവങ്ങളോട് പ്രതികരണമെന്ന നിലയിൽ നിങ്ങൾ നന്നായി പഠിക്കുക,കളിക്കുക,സ്കൂളിൽ ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കുക എന്നതായിരിക്കണം'..രാഹുൽ കുട്ടികളോട് അന്ന് പറഞ്ഞു.

പാകിസ്താൻറെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പട്ടണങ്ങളിലൊന്നായിരുന്നു പൂഞ്ച്. സിയാ ഉൽ ആലൂം എന്ന മതപാഠശാലയ്ക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.