നടൻ സോനു സൂദിന് 72-ാമത് മിസ് വേൾഡ് ഫെസ്റ്റിവലിൽ ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം നൽകും

കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നടൻ സോനു സൂദിന് 72-ാമത് മിസ് വേൾഡ് ഫെസ്റ്റിവലിൽ ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം നൽകും. മെയ് 31 ന് ഹൈദരാബാദിലെ ഹൈടെക്‌സ് അരീനയിലാണ് പരിപാടി നടക്കുന്നത്. സോനു സൂദിന്റെ സേവനത്തിന് പുരസ്‌കാരം നൽകുന്നതിൽ അഭിമാനമുണ്ടെന്നും ഒട്ടേറെ ആളുകൾക്ക് പ്രചോദനം നൽകുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർപേഴ്‌സൺ ജൂലിയ മോർലി വ്യക്തമാക്കി. മാത്രമല്ല മിസ് വേൾഡ് ഫൈനലിലെ വിധികർത്താക്കളിൽ ഒരാളും സോനു സൂദായിരിക്കും. ലോക്ക്ഡൗൺ സമയത്ത് കുടുങ്ങിക്കിടന്ന തൊഴിലാളികൾക്ക് യാത്രാസൗകര്യം ഒരുക്കിയും വൈദ്യസഹായം നൽകിയും സൗജന്യ വിദ്യാഭ്യാസ, തൊഴിൽ പരിശീലന സംരംഭങ്ങൾ ആരംഭിച്ചും സോനു സൂദ് ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ആളുകളെയാണ് സഹായിച്ചത്.
സൂദ് ചാരിറ്റി ഫൗണ്ടേഷനിലൂടെയാണ് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. സൂദ് ചാരിറ്റി ഫൗണ്ടേഷനിലെ ഓരോ സന്നദ്ധ പ്രവർത്തകനുമായി ഈ പുരസ്‌കാരം പങ്കിടുന്നുവെന്ന് സോനു സൂദ് പ്രതികരിച്ചു. 1999ൽ, തമിഴ് ഭാഷാ ചിത്രങ്ങളായ കല്ലഴഗർ, നെഞ്ചിനിലേ എന്നിവയിലൂടെയാണ് സൂദ് തന്റെ കരിയർ ആരംഭിച്ചത്. 2005ൽ പുറത്തിറങ്ങിയ സൂപ്പർ എന്ന ചിത്രത്തോടെ ടോളിവുഡിൽ അദ്ദേഹത്തിന്റെ അഭിനയത്തിന് വലിയ അംഗീകാരം ലഭിച്ചു. ജാക്വലിൻ ഫെർണാണ്ടസ് നായികയായ ഫതേഹ് എന്ന ആക്ഷൻ-ത്രില്ലറിലാണ് സോനു സൂദ് അവസാനമായി അഭിനയിച്ചത്.