തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ഗൂഢാലോചനയെന്ന് കോൺഗ്രസ്; ജനുവരി 5 മുതൽ രാജ്യവ്യാപക പ്രതിഷേധം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റി പുതിയ നിയമം നടപ്പിലാക്കിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. പദ്ധതിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇതിനെതിരെ ജനുവരി അഞ്ച് മുതൽ 'സേവ് എംജിഎൻആർഇജിഎ' (Save MGNREGA) എന്ന പേരിൽ ശക്തമായ പ്രചാരണ പരിപാടികൾ ആരംഭിക്കാനാണ് ശനിയാഴ്ച ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം.
ഭരണഘടനാപരമായ തൊഴിൽ അവകാശം ഉറപ്പാക്കുന്ന പദ്ധതിയെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. മന്ത്രിസഭയിലോ പാർലമെന്റിലോ ചർച്ച ചെയ്യാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ഏകപക്ഷീയമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ഗ്രാമീണ ജനതയുടെ ഏക ആശ്രയമായ പദ്ധതിയെ തകർക്കാനാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ- ഗ്രാമീൺ' (VB-G RAM G) എന്ന പുതിയ ബില്ലിന് ഡിസംബർ 21-നാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. പുതിയ നിയമപ്രകാരം ഓരോ കുടുംബത്തിനും വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഗ്യാരണ്ടി നൽകുന്നുണ്ടെങ്കിലും, പദ്ധതിയുടെ സാമ്പത്തിക ബാധ്യതയിൽ വന്ന മാറ്റം വലിയ തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻപ് പൂർണ്ണമായും കേന്ദ്രം വഹിച്ചിരുന്ന ചിലവുകൾ ഇനി മുതൽ കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തിൽ പങ്കിടണമെന്നാണ് പുതിയ വ്യവസ്ഥ. ഇത് സംസ്ഥാനങ്ങൾക്ക് മേൽ വലിയ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
