ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കിംഗ് സേവന നിരക്കുകള്‍ വർദ്ധിപ്പിക്കുന്നു

  1. Home
  2. Trending

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കിംഗ് സേവന നിരക്കുകള്‍ വർദ്ധിപ്പിക്കുന്നു

RBI


ഉപഭോക്താക്കള്‍ ശാഖകള്‍ സന്ദർശിക്കുന്നതും എ.ടി.എം ഉപയോഗിക്കുന്നതും നിയന്ത്രിച്ച്‌ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കിംഗ് സേവന നിരക്കുകള്‍ വർദ്ധിപ്പിക്കുന്നു. ഘട്ടം ഘട്ടമായി പേപ്പർ കറൻസിയുടെ ഉപയോഗം ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ന് മുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുടെ എണ്ണം കുറയ്ക്കാനും അധിക ഇടപാടുകളുടെ ഫീസ് വർദ്ധിപ്പിക്കാനും റിസർവ് ബാങ്ക് അനുമതി നല്‍കിയത്. മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും ഇടപാടുകള്‍ മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളെന്ന് ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുകളില്‍ നടത്തുന്ന ഇടപാടുകളുടെ ഫീസ് 21 രൂപയില്‍ നിന്ന് 23 രൂപയായി ഉയരും. ഇതോടൊപ്പം നികുതിയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും. 

പണം പിൻവലിക്കല്‍, നിക്ഷേപം തുടങ്ങിയ ധനകാര്യ സേവനങ്ങളും ബാലൻസ് അറിയുന്നതടക്കമുള്ള ധനകാര്യ ഇതര ഇടപാടുകള്‍ക്കും പരിധി ബാധകമാകുമെന്ന് റിസർവ് ബാങ്കിന്റെ പുതിയ എ.ടി.എം ഉപയോഗ മാർഗ നിർദേശങ്ങള്‍ വ്യക്തമാക്കുന്നു. എ.ടി.എം മെഷീനുകളില്‍ പണം നിക്ഷേപിക്കുന്നതിനും പുതിയ പരിധി ബാധകമാണ്. അതേസമയം ധനകാര്യ ഇതര സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ചാർജ് ഈടാക്കില്ലെന്ന് എച്ച്‌.ഡി.എഫ്.സി ബാങ്ക് വ്യക്തമാക്കി. ധനകാര്യ ഇതര സേവനങ്ങള്‍ പരിധിയിലധികം ഉപയോഗിക്കുമ്ബോള്‍ 11 രൂപയും നികുതിയും ഈടാക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു.

ബാങ്കിംഗ് രംഗത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സൗജന്യ ഇടപാടുകളുടെ എണ്ണം നിയന്ത്രിക്കുന്നത്. എ.ടി.എം ഇടപാടുകള്‍ക്ക് ചെലവേറുന്നതോടെ ഉപഭോക്താക്കള്‍ ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു.പി.ഐ, ക്രെഡിറ്റ് കാർഡുകള്‍ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുമെന്നും വിലയിരുത്തുന്നു. മൂന്ന് വർഷമായി എ.ടി.എമ്മിലൂടെയുള്ള പണം പിൻവലിക്കല്‍ തുടർച്ചയായി കുറയുകയാണെന്ന് റിസർവ് ബാങ്കിന്റെ കണക്കുകള്‍ പറയുന്നു. 2023 ജനുവരിയില്‍ എ.ടി.എമ്മിലൂടെ പണം പിൻവലിക്കല്‍ ഇടപാടുകള്‍ 57 കോടിയായിരുന്നു. 2024 ജനുവരിയിലിത് 52.72 കോടിയും നടപ്പുവർഷം ജനുവരിയില്‍ 48.83 കോടിയുമായി കുത്തനെ കുറഞ്ഞു.