നിലംതൊടാതെ കെസിആറിന്‍റെ ബിആര്‍എസ്; തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം

  1. Home
  2. Trending

നിലംതൊടാതെ കെസിആറിന്‍റെ ബിആര്‍എസ്; തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം

thelugana


 തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആകെയുള്ള 17 സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും എട്ട് സീറ്റുകളില്‍ വീതം ലീഡ് ചെയ്യുമ്പോള്‍ അസദുദ്ദിൻ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ഭാരത രാഷ്ട്ര സമിതിക്ക് ഒരു സീറ്റില്‍ പോലും ലീഡില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു മണിക്കൂറായി കോണ്‍ഗ്രസും ബിജെപിയും തുല്യനിലയില്‍ തുടരുകയാണ്.

ബിആർഎസിന്‍റെ വോട്ട് വിഹിതം പകുതിയിലധികം ഇടി‌ഞ്ഞതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ബിആര്‍എസിന്‍റെ വോട്ടുകള്‍ മുഴുവന്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് വിലയിരുത്തല്‍. വോട്ട് വിഹിതത്തിൽ ബിജെപി കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. അതേസമയം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസ് പത്ത് ശതമാനം വോട്ട് വിഹിതം കൂട്ടി.

ക്രോസ് വോട്ട് നടന്നുവെന്നും ജയിലിലുള്ള കവിതയുടെ കേസ് ഒത്തുതീർക്കാൻ വേണ്ടി കെസിആർ ബിആർഎസ്സിന്‍റെ വോട്ട് മറിച്ചെന്നും വരും ദിവസങ്ങളിൽ കോൺഗ്രസ് ആരോപിക്കും. ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 119 അംഗ നിയമസഭയില്‍ 64 സീറ്റ് നേടി കോണ്‍ഗ്രസ് അപ്രതീക്ഷിത വിജയം നേടി ഭരണം പിടിച്ചിരുന്നു. 2018ലെ തെരഞ്ഞെടുപ്പില്‍ 88 സീറ്റ് നേടിയ കെസിആറിന്‍റെ ഭാരതീയ രീഷ്ട്ര സമിതിക്ക് 39 സീറ്റെ നേടാനായിരുന്നുള്ളു. അസദുദ്ദിൻ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് ഏഴ് സീറ്റിലും ബിജെപി എട്ട് സീറ്റിലുമായിരുന്നു വിജയിച്ചത്. സിപിഐ ഒരു സീറ്റും നേടി.