എസ്. ജാനകി… മലയാളത്തിൻറെ സ്വന്തം ജാനകിയമ്മ

  1. Home
  2. Trending

എസ്. ജാനകി… മലയാളത്തിൻറെ സ്വന്തം ജാനകിയമ്മ

image


പ്രണയത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും, അമ്മയുടെ സ്‌നേഹവും ഒരുപോലെ തന്റെ ശബ്ദത്തിലൂടെ പകർന്നുതന്ന ഗായികയായിരുന്നു എസ്. ജാനകി.ഏത് ഭാഷയിൽ പാടിയാലും ആ ഭാഷയുടെ സ്വന്തം ഗായികയാണെന്ന് തോന്നിപ്പിക്കുന്ന അത്രയും ഭാവസമ്പന്നമായിരുന്നു ജാനകിയമ്മയുടെ ആലാപനം.

വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിൽ പാടിയായിരുന്നു ചലച്ചിത്ര സംഗീതലോകത്തേക്കുള്ള കടന്നുവരവ്.മലയാളികൾക്ക് ജാനകിയമ്മയെ കൂടുതൽ പ്രിയങ്കരിയാക്കിയത് എം.എസ്. ബാബുരാജിന്റെ ഈണങ്ങളിലൂടെയായിരുന്നു.
'തളിരിട്ട കിനാക്കൾതൻ', 'അഞ്ജന കണ്ണെഴുതീ', 'സൂര്യകാന്തീ' തുടങ്ങി ആ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

പക്ഷേ ജാനകിയമ്മയുടെ സംഗീതയാത്ര അതിലും വലുതായിരുന്നു.'ഇന്നലെ നീയൊരു സുന്ദര രാഗമായെൻ', 'തേനും വയമ്പും', 'മഞ്ഞണിക്കൊമ്പിൽ', 'ഗോപികേ നിൻ വിരൽ' തുടങ്ങി എണ്ണമറ്റ ഗാനങ്ങൾ മലയാളികളുടെ ഗൃഹാതുരതയായി മാറി.1957ൽ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ 'ഇരുൾ മൂടുകയോ എൻ വഴിയിൽ' എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാള സിനിമയിലെത്തിയത്.

പിന്നീട് 'ശിങ്കാര വേലനെ ദേവ' എന്ന ഗാനത്തിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട ഗായികയായി മാറിയ ജാനകിയമ്മ, ഇരുപതോളം ഭാഷകളിലായി നാല്പത്തിയെട്ടായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു.ഓരോ വാക്കും അതിന്റെ അർഥവും ഭാവവും മനസ്സിലാക്കി മാത്രം പാടിയിരുന്ന ഗായികയായിരുന്നു എസ്. ജാനകി. അതുകൊണ്ടുതന്നെയാണ് അവരുടെ ഓരോ ഗാനവും ഇന്നും ഇത്രയും ഹൃദയസ്പർശിയായി തുടരുന്നത്.

താരാട്ടുപാട്ടുകളിൽ പോലും ആ ശബ്ദത്തിന് ഒരു പ്രത്യേക മാധുര്യമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ ഉറക്കിയതും, പ്രണയിനികളെ ചേർത്തുനിർത്തിയതും, ഓർമകളെ ഉണർത്തിയതും ആ സ്വരമായിരുന്നു.ഒരു ഗായിക എന്നതിലുപരി, തലമുറകളുടെ വികാരമായിരുന്നു എസ്. ജാനകി.മലയാളികളുടെ സംഗീത ഓർമകളിൽ… ആ മധുരസ്വരം എന്നും ജീവിക്കും