ശബരിമല ദർശന രീതിയിൽ മാറ്റം വരുത്തും ; ഫ്ലൈഓവർ ഒഴിവാക്കി ഭക്തർക്ക് നേരിട്ട് ദർശനം നടത്താൻ കഴിയും

ശബരിമല ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനമായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. കൊടിമരച്ചുവട്ടിലൂടെ ബലികല്ല് വഴി ശ്രീകോവിലിൽ എത്തി അയ്യപ്പനെ ദർശിക്കാൻ സൗകര്യം ഒരുക്കും. മാർച്ച് 5 മുതൽ ട്രയൽ ആരംഭിക്കും. 20-25 സെക്കൻഡ് വരെ ജനത്തിന് ദർശനം കിട്ടും. വിജയിച്ചാൽ വിഷുവിന് ഇത് പൂർണ തോതിൽ നടപ്പിലാക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ശബരിമലയിൽ ഫ്ലൈഓവർ ഒഴിവാക്കി ഭക്തർക്ക് നേരിട്ട് ദർശനം നടത്താൻ ദേവസ്വം ബോർഡ് ഒരുക്കുന്ന പുതിയ വഴിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. താൽക്കാലിക പാതയുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പതിനെട്ടാം പടി കയറി എത്തുന്ന തീർഥാടകരെ നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് കടത്തിവിടാൻ കഴിയുന്നതാണ് പുതിയ സംവിധാനം.
മെയ് മാസത്തിൽ മെയ് മാസത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. അയ്യപ്പൻ്റെ രൂപമുള്ള സ്വർണ ലോക്കറ്റ് ഇറക്കും. ഏപ്രിൽ 1 മുതൽ ബുക്കിംഗ് ആരംഭിക്കും. വിഷുകൈനീട്ടമായി നൽകുമെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ ഏകീകരിക്കും. 9 വർഷത്തിന് ശേമാണ് പുനരേകീകരണം. 30 ശതമാനം നിരക്ക് വർധിപ്പിക്കും. ഹൈക്കോടതി ഉത്തരവ് നേരത്തെ ഉണ്ടെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കി