കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമാണെന്ന് സുപ്രീംകോടതി

കള്ളപ്പണ ശേഖരത്തിന് തുല്യമാണ് കൈക്കൂലി കൈപറ്റുന്നതെന്നും സുപ്രീം കോടതി. ഇ.ഡിക്ക് അന്വേഷണം തുടങ്ങാൻ അഴിമതിയ്ക്ക് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ മതിയായ കാരണമാണെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാട് എക്‌സൈസ്, വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജിക്കെതിരായ കേസുകളിൽ അന്വേഷണം തുടരാമെന്ന് അറിയിച്ചായിരുന്നു സുപ്രീം കോടതിയുടെ നിരിക്ഷണം.
2011-2015 കാലയളവിൽ തമിഴ്നാട് ഗതാഗതമന്ത്രിയായിരുന്ന സെന്തിൽ ബാലാജി, മെട്രോ ട്രാൻസ്‌പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്നതാണ് കേസ്. പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് മന്ത്രിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസും രജിസ്റ്റർ ചെയ്തു. 2022 നവംബറിൽ മന്ത്രിക്ക് എതിരായ കേസുകളിൽ മദ്രാസ് ഹൈക്കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇത് സുപ്രീം കോടതി റദ്ദാക്കി.
മന്ത്രിക്കും കേസിലെ മറ്റ് പ്രതികൾക്കും ഇഡി അയച്ച സമൻസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഈ നടപടി തെറ്റാണെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി സുപ്രധാനമായ നിരിക്ഷണങ്ങൾ നടത്തിയത്. കുറ്റക്യത്യവും കുറ്റക്യത്തിന്റെ വരുമാനവും സയാമീസ് ഇരട്ടകളാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.