ലൈംഗികാതിക്രമക്കേസ്: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം
ലൈംഗികാതിക്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്ന സാഹചര്യമുണ്ടായാൽ ജാമ്യത്തിൽ വിട്ടയക്കണമെന്ന് നിർദ്ദേശിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന കർശന വ്യവസ്ഥയും മുന്നോട്ടുവെച്ചിട്ടുണ്ട്.
തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ഇത് നൽകിയതെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. സംഭവമുണ്ടായി 21 ദിവസം കഴിഞ്ഞാണ് പരാതി നൽകിയതെന്നും, വിദ്യാസമ്പന്നയായ ഒരാൾ പോലീസിനെ അറിയിക്കുന്നതിന് പകരം നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. സംവിധായകൻ ചെയ്തത് അതീവ ഗൗരവമുള്ള കുറ്റമാണെന്നും സംഭവത്തിന് ശേഷം പരാതിക്കാരി നേരിട്ട ആരോഗ്യപ്രശ്നങ്ങളും കുടുംബാംഗങ്ങളുമായി ആലോചിച്ചെടുത്ത തീരുമാനവുമാണ് പരാതി നൽകാൻ വൈകാൻ കാരണമായതെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഇതിൽ രാഷ്ട്രീയ ഗൂഢാലോചന ഇല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
