ശിവഗംഗ കസ്റ്റഡി കൊലപാതകം; 5 പോലീസുകാർ അറസ്റ്റിൽ

  1. Home
  2. Trending

ശിവഗംഗ കസ്റ്റഡി കൊലപാതകം; 5 പോലീസുകാർ അറസ്റ്റിൽ

 custody murder  


ശിവഗംഗ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. മരിച്ച അജിത് കുമാറിൻ്റെ ശരീരത്തിൽ 30 ഇടത്ത് ചതവുകളുണ്ടെന്നും മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മരണകാരണമായെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി.അജിത് കുമാറിനാണ് തിരുപ്പുവനം പോലീസ് സ്റ്റേഷനിൽ വച്ച് ജീവൻ നഷ്ടമായത്. 

മധുര സ്വദേശിയായ നികിത എന്ന സ്ത്രീ നൽകിയ പരാതിയിൽ വെള്ളിയാഴ്ച അജിത് അടക്കം 5 ക്ഷേത്രജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ കാറിന്ർറെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും , മടങ്ങിവന്നപ്പോൾ ബാഗിലുണ്ടായിരുന്ന ഒൻപതര പവൻ സ്വർണാഭരണങ്ങൾ നഷ്ടമായതായി കണ്ടു എന്നുമായിരുന്നു നികിതയുടെ പരാതി. മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത് മൊഴി നൽകിയിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ അജിത്തിനെ വീണ്ടും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. പോലീസ് വാനിൽ വച്ച് ക്രൂരമായി മർദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുൻപ് മരണം സംഭവിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അജിത്തിന് മോഷണവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു

കേസ് മദ്രാസ് ഹൈക്കോടതി മധുര ബഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്. സർക്കാരിനോട് വിശദീകരണം നൽകാൻ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. തീവ്രവാദിയെ പോലെ യുവാവിനെ കൈകാര്യം ചെയ്യേണ്ട സാഹചര്യം എന്തായിരുന്നുവെന്ന ചോദ്യം ഇന്നലെ കോടതി ഉയർത്തിയിരുന്നു. അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മൗനം തുടരുകയാണ്. ആഭ്യന്തര വകുപ്പിൻ്റെ ചുമതല നിർവ്വഹിക്കുന്ന സ്റ്റാലിൻ , ഇന്നലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നെങ്കിലും ശിവഗംഗ സംഭവത്തെ കുറിച്ച് പ്രതികരിച്ചില്ല. വിവാദങ്ങൾ ഉണ്ടാകുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ പരസ്യമായി കാര്യങ്ങൾ വിശദീകരിക്കണമെന്നും സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്നുമായിരുന്നു സ്റ്റാലിൻ്റെ പ്രതികരണം.