'കള്ളപ്പണിക്കർമാർ'; ആരോപണങ്ങൾക്കെതിരെ കെ.സുരേന്ദ്രൻ, 'ഗണപതിവട്ടജീ'യ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

  1. Home
  2. Trending

'കള്ളപ്പണിക്കർമാർ'; ആരോപണങ്ങൾക്കെതിരെ കെ.സുരേന്ദ്രൻ, 'ഗണപതിവട്ടജീ'യ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

su


ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വലതുപക്ഷനിരീക്ഷകനും ചാനൽ ചർച്ചകളിലെ സാന്നിധ്യവുമായ ശ്രീജിത്ത് പണിക്കരും തമ്മിൽ വാക്പോര്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള പോര്. സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് കെ.സുരേന്ദ്രനെ ചൊടിപ്പിച്ചത്

മാധ്യമങ്ങളോട് സംസാരിക്കവെ 'കള്ളപ്പണിക്കന്മാർ' എന്ന പ്രയോഗം നടത്തി സുരേന്ദ്രനാണ് പോരിന് തുടക്കമിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് ഇതിന് മറുപടി നൽകിയത്. ചെറിയ ഉള്ളിയുടെ ചിത്രം സഹിതമായിരുന്നു ശ്രീജിത്തിന്റെ മറുപടി.

'തിരഞ്ഞെടുപ്പ് വന്നപ്പൊ നിങ്ങൾ (മാധ്യമങ്ങൾ) പറഞ്ഞു, സുരേഷ് ഗോപിയെ തൃശൂരിൽ തോൽപ്പിക്കാൻ ബി.ജെ.പി. സംസ്ഥാന ഘടകം പരിശ്രമിക്കുന്നുവെന്ന്. നിങ്ങൾ മാത്രമല്ല, ചില ആക്രി നിരീക്ഷകരും. അവര് വൈകുന്നേരം ചാനലുകളിൽ വന്നിരിക്കുന്നുണ്ടല്ലോ, കള്ളപ്പണിക്കർമാർ കുറേയാൾക്കാർ. അവര് വന്നിട്ട് പറയുകയാണ്, സുരേഷ് ഗോപിയെ തോൽപ്പിക്കാൻ സംസ്ഥാന ഘടകം ശ്രമിക്കുന്നുവെന്ന്.' കെ. സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സുരേന്ദ്രന്റെ 'കള്ളപ്പണിക്കർ' പ്രയോഗത്തിൽ പ്രകോപിതനായ ശ്രീജിത്ത് പണിക്കർ രൂക്ഷമായ ഭാഷയിലാണ് മറുപടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'ഗണപതിവട്ടജീ' എന്ന് വിളിച്ചുകൊണ്ടാണ് ശ്രീജിത്ത് പോസ്റ്റ് തുടങ്ങിയത്. സുരേഷ് ഗോപിയുടെ വിജയത്തിൽ ഒരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് തനിക്ക് മനസിലായില്ല എന്ന് പോസ്റ്റിൽ ശ്രീജിത്ത് പറഞ്ഞു.

'നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.' -ശ്രീജിത്ത് പണിക്കർ പറഞ്ഞു. 'ചിത്രം ചെറിയുള്ളി തൊലിയുരിച്ചത്' എന്ന വാചകത്തോടെയാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റ് പൂർണരൂപത്തിൽ:

പ്രിയപ്പെട്ട ഗണപതിവട്ടജി,

നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.

സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

സുരേഷ് ഗോപി തന്റെ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളിൽ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. അല്ലെങ്കിൽ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകൾ ഇല്ലാതാക്കാൻ ''മൂന്ന് ഡസൻ സീറ്റ്'' എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.

പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകും.

ഒരു കാര്യത്തിൽ നന്ദിയുണ്ട്. സോഷ്യൽ മീഡിയയിൽ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!

പണിക്കർ

ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.