മുസ്ലിം വ്യക്തി നിയമ പ്രകാരം സ്വത്ത് വീതം വെച്ചതിനെതിരെ സുപ്രീംകോടതി

കേരളത്തിലെ മുസ്ലിം പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്ക് കൊടുത്ത അതേ വിഹിതം പെൺമക്കൾക്ക് കൊടുക്കാത്തത് പരിശോധിക്കുമെന്ന് സുപ്രീംകോടതി. തുല്യവിഹിതം സഹോദരിക്ക് കൂടി നല്കാൻ സഹോദരന്മാർ തയാറല്ലേ എന്നും മുഴുവൻ സ്വത്തും സ്വന്തമാക്കാനാണോ സഹോദരന്മാർ ആഗ്രഹിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. ഏഴു പെൺമക്കളും അഞ്ച് ആൺമക്കളുമുള്ള പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്ക് കൊടുത്ത വിഹിതം തനിക്ക് തരാത്തത് വിവേചനമാണെന്ന് കാണിച്ച് മുംബൈയില്‍ താമസക്കാരിയായ വടകര സ്വദേശിനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. വടകര ചോമ്പാലയിലെ കുഞ്ഞിപ്പള്ളിക്കടുത്തുള്ള സഹോദരങ്ങളെ എതിർ കക്ഷികളാക്കിയാണ് സഹോദരി ബുശ്റ അലി ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയ ച്ചിട്ടുണ്ട്.
സിവിൽ കേസിന്റെ ആദ്യഘട്ടത്തിൽ ഉന്നയിക്കാത്ത കാര്യം വിചാരണ കോടതിയിൽ സ്വത്ത് ഭാഗിക്കുന്നതിനുള്ള അന്തിമ ഉത്തരവിനായി അപേക്ഷ കൊടുത്തപ്പോഴാണ് ബുശ്റ അലി നൽകിയതെന്ന് കാണിച്ച് വിചാരണ കോടതിയും ഹൈക്കോടതിയും ഇവരുടെ ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ബുശ്റ സുപ്രീംകോടതിയെ സമീപിച്ചത്. സഹോദരിയുടെ വിഹിതം നൽകാൻ തയ്യാറല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് ഇന്ത്യയിലെ മുസ്ലിം വ്യക്തി നിയമപ്രകാരം ബാധ്യസ്ഥമായ വിഹിതം സഹോദരിക്ക് നൽകുമെന്നാണ് സഹോദരനുവേണ്ടി ഹാജരായ അഡ്വ. സുൽഫിക്കർ അലി പറഞ്ഞത്.
വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സഹോദരനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബുശ്റയുടെ വാദങ്ങൾക്ക് മറുപടി നൽകാൻ സഹോദരങ്ങൾക്ക് നാലാഴ്ചയും, ശേഷം സഹോദരങ്ങൾക്ക് മറുപടി നൽകാൻ ബുഷ്റക്ക് രണ്ടാഴ്ചയും കോടതി അനുവദിച്ചിട്ടുണ്ട്. ഈ ആറാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. വിചാരണ കോടതി കുടുംബസ്വത്ത് വീതിക്കാൻ നിയോഗിച്ച അഡ്വക്കറ്റ് കമീഷണർ 1937ലെ മുസ്ലിം വ്യക്തി നിയമ പ്രകാരം വീതംവെച്ചത് ഭരണഘടനാവിരുദ്ധമാണെന്നും സഹോദരന്മാർക്ക് നൽകിയ അതേ ഓഹരി തനിക്കും വേണമെന്നുമാണ് ബുശ്റ ഹർജിയിൽ പറയുന്നത്. അഡ്വ. കമീഷണർ വീതം വെച്ചതനുസരിച്ച് 4.82 സെന്റ് സ്ഥലമാണ് ഇവർക്ക് ലഭിക്കുക. 1937ലെ ശരീഅത്ത് നിയമത്തിലെ രണ്ടാം വകുപ്പ് അനുസരിച്ചുള്ള സ്വത്ത് വീതംവെപ്പിൽ ലിംഗസമത്വമില്ലെന്ന് ബുശ്റ അലിയുടെ അഭിഭാഷകരായ ബിജോ മാത്യു ജോയ്, മനു കൃഷ്ണന് എന്നിവര്‍ വാദിച്ചു.