ഏഴ് മാസമായ ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിച്ച് സുപ്രീം കോടതി
![sc](https://keralavoter.com/static/c1e/client/97483/uploaded/f25111f0401222619a17558e170886c1.jpg)
ഭ്രൂണത്തിനും മൗലികാവകാശമുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഏഴുമാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന അവിവാഹിതയായ 20കാരിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഗര്‍ഭഛിദ്രത്തിനുള്ള ആവശ്യം അനുവദിക്കാതിരുന്ന ദില്ലി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി ആര്‍ ഗവായ് അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഗര്‍ഭാവസ്ഥയിലുള്ള ഭൂണത്തിനും മൗലികാവകാശങ്ങളുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് യുവതിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗനന്‍സി ആക്ട് അമ്മമാരെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നായിരുന്നു യുവതിയുടെ അഭിഭാഷകന്റെ നിലപാട്. ഗര്‍ഭം ഏഴ് മാസമായി എന്ന് ചൂണ്ടിക്കാണിച്ച കോടതി അതിജീവിക്കാനുള്ള കുട്ടിയുടെ അവകാശത്തെപറ്റി എന്താണ് പറയാനുള്ളതെന്നും ചോദിച്ചു. അതിനെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെന്നും കോടതി യുവതിയുടെ അഭിഭാഷകനോട് ചോദിച്ചു.