വൈദേകം റിസോര്‍ട്ടിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

മാനേജര്‍ അടക്കമുള്ളവർ ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് വിവാദമായ വൈദേകം റിസോര്‍ട്ടിന് വീണ്ടും നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ടി.ഡി.എസ് വിഭാഗമാണ് വ്യാഴാഴ്ച കണ്ണൂര്‍ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ മാര്‍ച്ച് എട്ടിന് വൈദേകം ജനറല്‍ മാനേജര്‍ ഓഫീസില്‍ ഹാജരായിരുന്നു.
ടി.ഡി.എസ് വിഭാഗത്തിൽ നികുതി അടയ്ക്കുന്നത് സംബന്ധിച്ച് ചില പൊരുത്തക്കേടുകളുണ്ടെന്ന സംശയത്തെ തുടർന്ന് റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് മുൻപ് പരിശോധന നടത്തിയിരുന്നു. അന്ന് കണ്ടെടുത്ത രേഖകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വകുപ്പ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ഭാര്യയ്ക്കും മകനും 91 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്ന റിസോർട്ട് ആയിരുന്നു വൈദേകം. വിഷയം വിവാദമായതോടെ ഈ ഓഹരികൾ ഇവർ വിൽക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം.