ചായയല്ല കൊടുക്കുന്നത്; വിഷം, ഒരു തവണ കുടിച്ചാൽ ലഹരി, രണ്ട് പേർ പിടിയിൽ

ചായയില്‍ കടുപ്പത്തിന് ചേര്‍ക്കുന്നത് കൊടും വിഷം. മലപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്യാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍ ചായപ്പൊടിയില്‍ ഉണ്ടെന്ന് കണ്ടെത്തി. മായം ചേര്‍ത്ത ചായപ്പൊടി നിര്‍മ്മിക്കുന്ന ഉറവിടം പരിശോധനയില്‍ കണ്ടെത്തുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.. തിരൂര്‍-താനൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാജചായപ്പൊടി വീരന്മാര്‍ വലയിലായത്
ജില്ലയിലെ തട്ടുകടകളില്‍ കഴിഞ്ഞ മാസം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയാണ് സംഭവങ്ങളുടെ തുടക്കം. കടുപ്പം കൂടിയ ഒരു പ്രത്യേക ചായക്കായി ആവശ്യക്കാര്‍ ഏറെയാണ്. ചായപ്പൊടിയുടെ ഉറവിടം തേടിയുള്ള അന്വേഷണം ആദ്യം എത്തിയത് വൈലത്തൂരിലായിരുന്നു. ആവശ്യക്കാരെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ വിതരണക്കാരെ ബന്ധപ്പെട്ടു. വേങ്ങര സ്വദേശി അനസ് ഒരു വാഹനം നിറയെ ചായപ്പൊടിയുമായി വൈലത്തൂരിലെത്തി. സിന്തറ്റിക് ഫുഡ് കളറാണ് ചായപ്പൊടിയില്‍ ചേര്‍ത്തിരിക്കുന്നത്. ഇവ കാന്‍സറിന് വരെ കാരണമായേക്കാമെന്നാണ് കണ്ടെത്തല്‍. എംഎസ്‌സി കെമിസ്ട്രി പൂര്‍ത്തിയാക്കിയ ആഷിഖാണ് വ്യാജ ചായപ്പൊടി നിര്‍മ്മാണത്തിന്റെ മുഖ്യസൂത്രധാരന്‍. ഗോഡൗണില്‍ നിന്നും 100 കിലോ മായം ചേര്‍ത്ത ചായപ്പൊടി കണ്ടെടുത്തിട്ടുണ്ട്.