ബസ്സിന് മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു DYFI; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

നവകേരള സദസ്സിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ് ഐ പ്രവർത്തകരെ ന്യായീകരിച്ച് മുഖ്യമന്ത്രി.ബസ്സിനു മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ഡിവൈഎഫ്ഐ. അതിനിയും തുടരാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ജനങ്ങൾ സർക്കാരിന്റെ മുന്നേറ്റത്തെ ഏറ്റെടുത്തിരിക്കുകയാണ്. അത് ചിലരെ വല്ലാതെ അസ്വസ്ഥമാക്കുന്നു. അതുകൊണ്ടാണ് ഇതിനെ എങ്ങനെ സംഘർഷഭരിതമാക്കാമെന്ന ആലോചന ഉണ്ടാകുന്നത്. ഇന്നലെ അതിന്റെ ഭാഗമായി ഒരു പ്രകടനമുണ്ടായി. അതിന്റെ പേര് കരിങ്കൊടി പ്രകടനമെന്നാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിന്റെ തങ്ങൾ എതിർക്കാറില്ല. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ, ഓടുന്ന വാഹനത്തിനു മുന്നിൽ കരിങ്കൊടിയുമായി ചാടിവീണാൽ എന്തായിരിക്കും ഫലം?
അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാകണമെന്നില്ല. ഓടുന്ന വാഹനത്തിന് മുന്നിൽ ചാടി അപകടമുണ്ടായാൽ അത് എന്തെല്ലാം പ്രചരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സാധാരണ നിലയിലുള്ള അന്തരീക്ഷം മാറ്റിമറിക്കുകയാണ് ഇതിന്റെ പിന്നിലുള്ള ഉദ്ദേശം. ജനങ്ങളുമായി സംവദിക്കുക എന്നതാണ് നവകേരള സദസ്സിലൂടെ ഉദ്ദേശിച്ചത്. എന്നാലിപ്പോൾ ഇതൊരു ബഹുജന മുന്നേറ്റ പരിപാടിയായി മാറി. അതിൽ നിരാശപ്പെടുന്നവരാണ് വീണ്ടുവിചാരമില്ലാത്ത പ്രകടനങ്ങൾ നടത്തുന്നത്. ഇത് അവസാനിപ്പിച്ച് പിന്തിരയണം. ഒപ്പം ഇത്തരം പ്രകോപനങ്ങളിൽ പെടാതിരിക്കാൻ എൽഡിഎഫ് സർക്കാരിനൊപ്പം നിൽക്കുന്നവരും തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.