കേരള സർക്കാർ അഴിമതി കള്ളന്മാർ; ശമ്പളം നൽകാൻ പണമില്ലെന്നാണ് പറയുന്നത്; നിര്‍മല സീതാരാമന്‍

  1. Home
  2. Trending

കേരള സർക്കാർ അഴിമതി കള്ളന്മാർ; ശമ്പളം നൽകാൻ പണമില്ലെന്നാണ് പറയുന്നത്; നിര്‍മല സീതാരാമന്‍

NIRMALA


തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനിടെ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ. 

ശമ്പളം നൽകാൻ പണമില്ലെന്നാണ് കേരളം പറയുന്നത്. അപ്പോൾ കിട്ടുന്ന പണം എവിടെ പോകുന്നു. പണ്ട് കൊട്ടിയാഘോഷിച്ച 'കേരള മോഡൽ ' ഇപ്പോൾ ഇല്ല. സംസ്ഥാനം രാജ്യത്ത് ഏറെ പിന്നിലാണ്. കേരളത്തിൽ ജോലി നൽകാതെ, മോദി സർക്കാർ ജോലി നൽകുന്നില്ലെന്ന് പറയുന്നു. ദേശീയ ശരാശരി നോക്കുമ്പോൾ തൊഴിലില്ലായ്മ കൂടുതൽ കേരളത്തിലാണെന്നും ധനമന്ത്രി പറഞ്ഞു.

കേരളസർക്കാരിനെ അഴിമതി കള്ളന്മാർ എന്ന് വിളിച്ച അവർ ലൈഫ് മിഷൻ,സ്വർണ്ണ കടത്ത് തുടങ്ങിയ വിവാദങ്ങളെയും തന്റെ പ്രസംഗത്തിൽ കൊണ്ടുവന്നു. കേരളത്തിൽ നിന്ന് ബിജെപിക്ക് ഒരു എംപിയെ നല്‍കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

കേരള സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് പൂർണ്ണ പരാജയമാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു. 2016 മുതൽ തുടങ്ങിയതാണ് കേരളത്തിന്റെ പ്രശ്നം, കടം എടുക്കാൻ പരിധിയുണ്ട്, എന്നാൽ പരിധിയും കഴിഞ്ഞു തിരിച്ചടക്കാൻ കഴിയാത്ത രീതിയിലാണ് നിലവിൽ കേരളത്തിന്റെ കടമെടുപ്പെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി.

കേന്ദ്രത്തില്‍ മുമ്പ് ഭരണത്തിലുണ്ടായിരുന്ന യുപിഎ സർക്കാരിനെയും മന്ത്രി വിമർശിച്ചു.യുപിഎ സർക്കാരിന്റെ കാലത്ത് 8 മന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിരുന്നിട്ടും 40,000 കോടി രൂപയുടെ വികസനമാണ് നടന്നത്. എന്നാൽ മോദി സർക്കാർ ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് അനുവദിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു. വ്യവസായങ്ങൾ കൂട്ടമായി കേരളം വിടുന്നുവെന്നും കേരളത്തിലെ ഭരണാധികാരികൾ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അവര്‍ കുറ്റപ്പെടുത്തി. കിറ്റെക്സ് പോലെയുള്ള കമ്പനികൾ കേരളം വിട്ട് തെലങ്കാനയിലേക്ക് പോകുന്നത് കേരളം വ്യവസായ സൗഹൃദം അല്ലാത്തത് കൊണ്ടാണെന്നും കുറ്റപ്പെടുത്തി.