ലഹരിക്ക് അടിമകളായവരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ പൊലീസ് എന്തൊക്കെ ചെയ്യണം ? വിശദമായി അറിയാം
![police](https://keralavoter.com/static/c1e/client/97483/uploaded/0592ce7e047ab79f56c8cd99544bc98e.jpg)
ലഹരിക്ക് അടിനകളായവരെ കസ്റ്റഡിയിൽ എടുക്കുമ്പോഴും അറസ്റ്റ് ചെയ്യുമ്പോഴും പൊലീസിന് ഇക്കര്യങ്ങളിൽ കരുതൽ വേണം. ഇത്തരക്കാരെ കസ്റ്റഡിയിലെടുക്കുമ്പോൾ നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നും ആവശ്യമെങ്കിൽ പൊതുജനങ്ങളുടെ സേവനം തേടണമെന്നും നിർദ്ദേശം. ഡിജിപി ഡോ. ഷെയ്ക്ക് ദർവേഷ് സാഹെബ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ആക്രമണ സ്വഭാവുള്ളവരെ കീഴ്‍പ്പെടുത്തുമ്പോൾ പൊലീസുകാർ സജ്ജരായിരിക്കണമെന്നും കസ്റ്റഡിയിലെടുത്ത ഉടനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്നും നിർദ്ദേശമുണ്ട്.ഉത്തരവിലെ പ്രസക്ത ഭാഗങ്ങൾ
കേരള പൊലീസ് ആക്ടിലെ സെക്ഷൻ 47, 48, 49, 50 എന്നിവയിൽ അടങ്ങിയിരിക്കുന്ന നിയമ വ്യവസ്ഥകൾക്ക് വിധേയമായി മാനസിക പ്രശ്നമുള്ളവർ, ലഹരിക്ക് അടിമപ്പെട്ടവർ, അല്ലെങ്കിലും മറ്റെന്തെങ്കിലും കാരണം മൂലം സ്വയം പരിപാലിക്കാൻ കഴിവില്ലാത്തവർ എന്നിങ്ങനെയുള്ള വ്യക്തികളെ പൊലീസ് സംരക്ഷണ കസ്റ്റഡിയിൽ സൂക്ഷിക്കാൻ വ്യവസ്ഥയുണ്ട്.
പൊലീസ് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്
1.പൊലീസ് നടപടി നിർബന്ധമായും വീഡിയോ റെക്കോർഡ് ചെയ്യണം
2.ആക്രമണ സ്വഭാവം കാണിക്കുന്നവരെ കസ്റ്റഡിയിലെടുക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സജ്ജരായിരിക്കണം
3.ആൽക്കോമീറ്റർ, കൈവിലങ്ങുകൾ, ഹെൽമെറ്റുകൾ, കലാപ കവചങ്ങൾ എന്നിവ പൊലീസ് വാഹനതതിൽ കരുതണം
4.കസ്റ്റഡിയിൽ എടുക്കുന്ന വ്യക്തിയുടെ വിവരങ്ങൾ ശേഖരിക്കണം, ആരോഗ്യപ്രശ്നമുണ്ടെങ്കിൽ അക്കാര്യം രേഖപ്പെടുത്തണം
5.അക്രമ സ്വഭാവിയായ വ്യക്തിയെ കസ്റ്റഡിയിലെടുക്കാൻ സ്ഥലത്തുള്ള പ്രായപൂർത്തിയായ പൊതുജനത്തിൻറെ സേവനം നിയമാനുസൃതമായി ആവശ്യപ്പെടാം
6.കസ്റ്റഡിയിലെടുത്തയാളെ എസ് എച്ച് ഒ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം
7.ആരോഗ്യനില മോശമാണെങ്കിൽ ബന്ധുക്കളുടെയോ പ്രാദേശിക പൗരന്മാരുടെയോ സാന്നിധ്യം ഉറപ്പാക്കി മതിയായ വൈദ്യസഹായം കസ്റ്റഡിയിലുള്ളയാൾക്ക് ലഭ്യമാക്കണം. ആശുപത്രി അധികൃതരെ ആരോഗ്യവിവരം അറിയിക്കണം
8.പരിക്കുകൾ വീഡിയോയിൽ ചിത്രീകരിക്കണം
9.കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചാലോ പൊലീസുകാരെ ആക്രമിച്ചാലോ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയന്ത്രണ നടപടി സ്വീകരിക്കാം
10.ഡിസ്ചാർജ് ചെയ്യുമ്പോൾ റിപ്പോർട്ട് വാങ്ങണം
11.ആവശ്യമെങ്കിൽ അറസ്റ്റിലായ വ്യക്തിക്ക് ആശുപത്രി പരിസരത്ത് നിന്ന് തന്നെ നിയമാനുസൃതമായി ജാമ്യം നൽകാം.
12.മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് സഹിതം മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകണം
13.കസ്റ്റഡിയിലെടുക്കുന്നത് സ്ത്രീകളെയോ ട്രാൻസ് വുമണിനെയോ ആണെങ്കിൽ വനിത പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരിക്കണം
ഇക്കാര്യങ്ങൾ ഒഴിവാക്കുകയും വേണം
1.കസ്റ്റഡിയിലെടുത്ത വ്യക്തിയെ നേരിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പാടില്ല
2.മതിയായ കാരണങ്ങളാൽ മെഡിക്കൽ പ്രാക്ടീഷണർ നൽകുന്ന നിർദേശങ്ങളിൽ ഒഴികെ ഒരു സാഹചര്യത്തിലും പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ കസ്റ്റഡിയിലുള്ള വ്യക്തിയെ മെഡിക്കൽ ഉദ്യോഗസ്ഥർക്ക് മുമ്പാകെ സ്വതന്ത്രമായി പെരുമാറാൻ അനുവദിക്കരുത്
3.കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയിൽ എത്തിച്ചശേഷം ആശുപത്രി അധികൃതരുമായി സഹകരിച്ച് നടപടി പൂർത്തിയാക്കണം. അതിന് മുമ്പ് മടങ്ങാൻ പാടില്ല
4.ജുഡീഷ്യൽ ഓഫീസർ മുമ്പാകെ ഹാജരാക്കുന്ന വ്യക്തിയെ റിമാൻഡ് ചെയ്യുന്ന സമയത്ത് ജുഡീഷ്യൽ ഓഫീസറിൽ നിന്ന് പ്രത്യേക ഉത്തരവുകൾ ലഭിക്കാത്ത സന്ദർഭങ്ങളിൽ കൈയിൽ വിലങ്ങു വെക്കാൻ പാടില്ല.