ഭരണം നിശ്ചയിക്കുന്നതിൽ നിർണ്ണായകമായി ആ 16 സീറ്റുകൾ, എന്‍.ഡി.എക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് എൻ ചന്ദ്രബാബു നായിഡു

  1. Home
  2. Trending

ഭരണം നിശ്ചയിക്കുന്നതിൽ നിർണ്ണായകമായി ആ 16 സീറ്റുകൾ, എന്‍.ഡി.എക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് എൻ ചന്ദ്രബാബു നായിഡു

chandra


രാജ്യം ആര് ഭരിക്കണമെന്നതിൽ നിർണ്ണായകമായ 16 സീറ്റുകളാണ് തെലുങ്ക് ദേശം പാർട്ടിയുടെ അതികായൻ ചന്ദ്രബാബു നായിഡുവിൻ്റെ അക്കൗണ്ടിലുള്ളത്. ആന്ധ്രയുടെ വിശാലതാൽപ്പര്യം മുൻനിർത്തിയാവും ഈ 16 സീറ്റുകൾ നായിഡു വിനിയോഗിക്കുക എന്നതും നിശ്ചയമാണ്. ചന്ദ്രബാബു നായിഡുവിൻ്റെ തിരിച്ചുവരവ് 2024ലെ പൊതുതിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവാണ്. ചന്ദ്രബാബുവിനും തെലുങ്കുദേശത്തിനും ഈ തിരിച്ച് വരവ് അതിനാൽ തന്നെ നിർണ്ണായകമാണ്.

ആന്ധ്രയിൽ 25ൽ 21 പാർലമെൻറ് സീറ്റും എൻഡിഎ സഖ്യം തൂത്തുവാരിയതോടെ ദേശീയ രാഷ്ട്രീയത്തിൽ കിംഗ് മേക്കറുടെ റോളിലാണ് എൻ ചന്ദ്രബാബു നായിഡു.
നായിഡുവുമായി ഇന്ത്യ മുന്നണി നേതാക്കൾ ആശയവിനിമയം നടത്തിയതും അതിനാലാണ്. എന്നാൽ അഭ്യൂഹങ്ങൾ പൂർണമായി തള്ളുകയാണ് എൻ ചന്ദ്രബാബു നായിഡു. താൻ എൻഡിഎയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഇക്കാര്യത്തിൽ ഒരു പുനരാലോചനയും ഇല്ലെന്നുമാണ് പ്രഖ്യാപനം.

വമ്പൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ എൻഡിഎയിൽ നായിഡു നിർണായക ഉപാധികൾ മുന്നോട്ട് വയ്ക്കും. ആന്ധ്രയ്ക്ക് പ്രത്യേക പദവിയും ക്യാബിനറ്റിൽ സുപ്രധാന പദവികളും വിലപേശി വാങ്ങാനാണ് നീക്കം.എൻഡിഎ കൺവീനർ സ്ഥാനം ഉറപ്പിക്കും.സ്പീക്കർ പദവിക്കും അവകാശവാദം ഉന്നയിച്ചേക്കും. ചന്ദ്രബാബു നായിഡുവിനെ കൂടാതെ ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണും എൻഡിഎ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ടിഡിപിക്ക് സമാനമായ ഉപാധികൾ പവൻ കല്യാണും മുന്നോട്ടുവയ്ക്കും. ചന്ദ്രബാബു നായിഡുവിന്‍റെ സത്യപ്രതിജ്ഞ 9-ന് രാവിലെ 11.53 ന് അമരാവതിയിൽ നടക്കും. നാലാം തവണയാണ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്.