നവജാത ശിശുക്കളുടെ മരണം: ഒരു കുഞ്ഞിന്റെ മരണം കൊലപാതകം

ഇന്നലെ രാത്രി തൃശ്ശൂർ പുതുക്കാട് വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളെ കുഴിച്ചിട്ടെന്നും അതിൻറെ അവശിഷ്ഠങ്ങൾ തൻറെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂർ പോലീസ് സ്റ്റേഷനിലേക്ക് യുവാവ് എത്തിയതിനെ തുടർന്ന് യുവാവിനെ ചോദ്യം ചെയ്തതിൻറെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് അനീഷ, ഭവി എന്നീ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തെക്കുറിച്ച് റൂറൽ എസ് പി കൃഷ്ണകുമാർ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിങ്ങനെ. നവജാതശിശുക്കളുടെ മരണത്തിൽ ഒരു കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ശ്വാസം മുട്ടിച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. ആദ്യത്തെ കുട്ടി മരിച്ചത് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണെന്നും മൊഴിയിലുണ്ട്. അമ്മയാണ് ആദ്യത്തെ കുട്ടിയെ കുഴിച്ചിട്ടത്. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം അമ്മ പിതാവിനെ ഏൽപിക്കുകയും അയാൾ കുഴിച്ചിടുകയും ചെയ്തു. കൊലപാതകത്തെ കുറിച്ച് പ്രതി ഭവിക്ക് അറിയാമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
2020 മുതൽ ഫേസ്ബുക്കിലൂടെയാണ് ഇവർ പരിചയപ്പെടുന്നതും ബന്ധത്തിലാകുന്നതും. അനീഷ ലാബ് ടെക്നീഷ്യയാണ്. വീട്ടുകാരറിയാതെയാണ് അനീഷ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും. ആദ്യത്തെ കുട്ടി പൊക്കിൾകൊടി കഴുത്തിൽ കുരുങ്ങി, വയറ്റിനുള്ളിൽ വെച്ച് തന്നെ മരിച്ചെന്നാണ് പെൺകുട്ടി നൽകുന്ന മൊഴി. കുഞ്ഞിനെ വീടിനടുത്ത് തന്നെ കുഴിച്ചുമൂടി. കുഞ്ഞിൻറെ മരണമുണ്ടായാൽ ശാപമുണ്ടാകാതിരിക്കാൻ മരണാനന്തര ക്രിയ നടത്താൻ വേണ്ടിയാണ് അസ്ഥികൾ സൂക്ഷിച്ചുവെച്ചിരുന്നത്. തുടർന്ന് ഇവർ രണ്ടാമതും ഗർഭം ധരിക്കുന്നു. വീട്ടുകാരറിയാതെ പ്രസവിച്ചു. കുഞ്ഞ് കരഞ്ഞപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ മൊഴി. ഭവിക്ക് മൃതദേഹം കൈമാറുകയും ഇയാൾ കുഴിച്ചിടുകയും ചെയ്യുന്നു.
അതിന് ശേഷം ഇവരുടെ അടുപ്പത്തിൽ പ്രശ്നങ്ങളുണ്ടായി. അനീഷ മറ്റൊരു വിവാഹം കഴിക്കുമോ എന്ന സംശയത്തിനൊടുവിൽ ഇവർ തമ്മിൽ വഴക്കുണ്ടായി. കൂടാതെ യുവതിക്ക് മറ്റൊരു ഫോൺ ഉള്ളതായി ഭവി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ഭവി അസ്ഥികളുമായി ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തുന്നതും പൊലീസിനെ കാര്യങ്ങൾ അറിയിക്കുന്നതും. ഭവി കൊണ്ടുവന്ന അസ്ഥികൾ രണ്ട് കുട്ടികളുടെ ഭാഗം തന്നെയെന്ന് ഫോറൻസിക് ഡോക്ടർ പ്രാഥമികമായി സ്ഥിരീകരിച്ചുവെന്ന് റൂറൽ എസ് കൃഷ്ണകുമാർ വ്യക്തമാക്കി. സംഭവത്തിൽ ഇവർ രണ്ട് പേർ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് ഇതുവരെ ലഭിച്ച വിവരമെന്നും പൊലീസ് വ്യക്തമാക്കി. ചാലക്കുടി ഡിവൈഎസ്പി ബിജുകുമാർ ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ.