ഉത്തരകാശിക്ക് സമീപം ഹെലികോപ്ടർ തകർന്ന് അഞ്ച് വിനോദ സഞ്ചാരികൾ മരിച്ചു

ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപം ഹെലികോപ്ടർ തകർന്ന് അഞ്ച് വിനോദ സഞ്ചാരികൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്ക് പോയ ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പൊലീസ്, സൈനികർ, ദുരന്തനിവാരണ സംഘങ്ങൾ, ആംബുലൻസ് സർവീസുകൾ, തഹസിൽദാർ, ബിഡിഒ ഉൾപ്പെടെയുള്ള ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം അറിയിച്ചു.
ഉത്തരകാശിയിലെ ഗംഗ്നാനിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നിരവധി പേർ മരിച്ചുവെന്ന അത്യന്തം ദുഃഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫും ജില്ലാ ഭരണകൂടവും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ദുഃഖം താങ്ങാനുള്ള ശക്തി നൽകട്ടെ. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകും അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.