ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും, യുദ്ധം അവസാന ഘട്ടത്തിലെന്ന് ട്രംപിന്റെ അവകാശവാദം
ഇറാനെതിരായ സൈനിക നടപടികൾ കടുപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. വൈറ്റ് ഹൗസിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ്, ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്ന് ഭീഷണിപ്പെടുത്തി. പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേന പിന്മാറില്ലെന്നും എന്നാൽ ഇറാനിലെ ഭരണകൂടത്തെ മാറ്റുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സംഘർഷം അതിന്റെ അവസാന ഘട്ടത്തിലാണെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.
ഇറാന്റെ സൈനികശേഷി തകർക്കുന്നതിനും ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള ലക്ഷ്യങ്ങളിലേക്ക് യുഎസ് അടുക്കുകയാണെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ സൈനിക നടപടികൾ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെയും നേതൃത്വത്തെയും ദുർബലപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. വരും ആഴ്ചകളിൽ ഇറാൻ യുഎസ് വ്യവസ്ഥകളുമായി യോജിക്കാൻ തയ്യാറായില്ലെങ്കിൽ ആക്രമണം വർദ്ധിപ്പിക്കുമെന്നും 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യിലൂടെ ഇറാന്റെ മിസൈൽ ശേഷിക്കും നാവിക സേനയ്ക്കും വലിയ പ്രഹരമേൽപ്പിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയുക എന്നത് യുഎസ് നയത്തിന്റെ പ്രധാന ലക്ഷ്യമായി തുടരുമെന്ന് ട്രംപ് ആവർത്തിച്ചു. മുൻ നയതന്ത്ര ശ്രമങ്ങളെ വിമർശിച്ച അദ്ദേഹം, ഇറാന്റെ പ്രതിരോധം ഇനി ഒരു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ ഈ പാതയെ ആശ്രയിക്കുന്ന രാജ്യങ്ങൾ കൂടുതൽ പങ്കുവഹിക്കണമെന്നും ഊർജ്ജ സ്ഥിരതയ്ക്കായി വെനസ്വേലയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള സഹകരണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. സഖ്യകക്ഷികളുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച പ്രസിഡന്റ്, മേഖലയുടെ സുരക്ഷ ഉറപ്പാക്കുകയാണ് യുഎസ് ലക്ഷ്യമെന്നും പറഞ്ഞു.
