ട്രംപും മസ്കും നെതന്യൂഹുവും ഗാസയില്‍ ആഘോഷത്തിമിര്‍പ്പില്‍; എഐ വീഡിയോ പങ്കുവച്ച് ട്രംപ്

2.1 ലക്ഷം പലസ്തീനികളെ പുറത്താക്കി അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി ഗാസയെ മാറ്റുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ട് അധികകാലമായില്ല. ഇന്നലെ ട്രംപ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ ഇതുമായി ബന്ധപ്പെട്ട ഒരു എഐ ജനറേറ്റഡ് വീഡിയോയും പങ്കുവച്ചു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ലോകമെമ്പാടു നിന്നും വിമർശനങ്ങളും നേരിട്ടു. പിന്നാലെ പ്രതികരണവുമായി ഹമാസും രംഗത്തെത്തി.
അംബരചുംബികളായ കെട്ടിടങ്ങളും ട്രംപിന്‍റെ സ്വര്‍ണ്ണ പ്രതിമയും സുന്ദരികളായ നർത്തകിമാര്‍ നൃത്തം ചെയ്യുന്നതും ആകാശത്ത് ഡോളറുകൾ പറക്കുമ്പോൾ താഴെ കൂടി നടക്കുന്ന എലോണ്‍ മസ്കിനെയും വീഡിയോയില്‍ കാണാം. ഒരു ബീച്ചിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ഷർട്ട് ധരിക്കാത്ത ട്രംപ് കോക്ടെയിലുകൾ കുടിക്കുന്നതും വീഡിയോയിലുണ്ട്. ലക്ഷക്കണക്കിന് മനുഷ്യർ ജീവിച്ചിരുന്ന ഗാസയെ 'റിവിയേര ശൈലി'യിലുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയ വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ലോകമെമ്പാടും നിന്നും ഉയര്‍ന്നത്.