തമിഴ്നാട്ടിൽ പ്ലസ്ടു വിദ്യാർത്ഥി മർദനമേറ്റ് കൊല്ലപ്പെട്ട സംഭവം; പത്തോളം വിദ്യാർത്ഥികൾ ചേർന്ന് 17 കാരനെ മർദിച്ചു

തമിഴ്നാട്ടിൽ പ്ലസ്ടു വിദ്യാർത്ഥി മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് സഹപാഠികൾ അറസ്റ്റിലായി. ആദിത്യൻ എന്ന 17 വയസുകാരനെ സഹപാഠികൾ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുമൽകുട്ട സർക്കാർ ഹയർസെക്കൻററി സ്കൂളിലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സ്കൂളിലെ വിദ്യാർത്ഥിനിയുമായി സംസാരിച്ചതിന് മറ്റുചില വിദ്യാർത്ഥികൾ ആദിത്യനെ ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
സ്കൂൾ പരിസരത്തുള്ള റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന ആദിത്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് ആദിത്യൻറെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തെത്തുകയും പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി പരിശോധിക്കുകയും പത്തോളം വിദ്യാർത്ഥികൾ ചേർന്ന് ആദിത്യനെ മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.