രണ്ട് ആർഎസ്എസ് പ്രവർത്തകരാണ് രാജ്ഭവനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടിയുടെ ഇറങ്ങിപ്പോക്ക് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്ന ഗവർണ്ണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി തന്നെ രംഗത്ത്. ഗവർണറാണ് പ്രോട്ടോകോൾ ലംഘിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതാംബയെ വച്ചുകൊണ്ടുള്ള ഒരു പരിപാടിക്കുമില്ലെന്നും, രണ്ട് RSS പ്രവർത്തകരാണ് രാജ്ഭവനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിൻറെ തലവനായ തന്നെ അപമാനിച്ചെന്നായിരുന്നു രാജേന്ദ്ര ആർലേക്കറുടെ വിമർശനം.
എന്നാൽ ഭരണഘടന തൊട്ട് സത്യം ചെയ്ത മന്ത്രി എങ്ങിനെയാണോ പെരുമാറേണ്ടെത് അതാണ് ചെയ്തതെന്ന് പിണറായി മറുപടി നൽകി. അതേ സമയം ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങൾക്ക് അപ്പുറം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രങ്ങൾ ഔദ്യോഗിക പരിപാടികളിൽ വെക്കരുതെന്ന് പറഞ്ഞ് ഗവർണ്ണർക്കാണ് വീഴ്ചയെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിക്കുന്നു.
മുഖ്യമന്ത്രിയുടെ മറുപടിക്ക് വീണ്ടും രാജ്ഭവൻ കത്ത് നൽകാൻ സാധ്യതയുണ്ട്. അതിൽ മന്ത്രിക്കെതിരെ നടപടി എന്തെങ്കിലും ആവശ്യപ്പെടുമോ എന്നാണ് ആകാംക്ഷ. ഭാരതാംബയിൽ വിശ്വാസത്തിനപ്പുറം ഗവർണ്ണർ നൽകിയ വിശദീകരണങ്ങൾക്ക് ഭരണഘടനാ പരിരക്ഷയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ.