വാഹന ശല്യവുമായി ബന്ധപ്പെട്ട് 2024-ൽ മാത്രം 3,054 നിയമലംഘനങ്ങൾ

  1. Home
  2. Trending

വാഹന ശല്യവുമായി ബന്ധപ്പെട്ട് 2024-ൽ മാത്രം 3,054 നിയമലംഘനങ്ങൾ

 abu dhabi


റോഡുകളിൽ പ്രത്യേകിച്ച് പാർപ്പിട മേഖലകളിൽ ഹോൺ ദുരുപയോഗം, ഉച്ചത്തിലുള്ള സംഗീതം, വാഹനങ്ങളുടെ ശബ്ദം വർധിപ്പിക്കൽ തുടങ്ങിയ ശല്യപ്പെടുത്തുന്ന പെരുമാറ്റങ്ങൾക്കെതിരെ കർശന ശിക്ഷ ആവശ്യപ്പെട്ട് താമസക്കാരും ഡ്രൈവർമാരും. 2024-ൽ ഇത്തരം 3,054 ലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ദുബൈയിൽ 1,622, അബൂദബിയിൽ 785, ഷാർജയിൽ 504 എന്നിങ്ങനെ വിവിധ എമിറേറ്റുകളിലും നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഇത്തരം പെരുമാറ്റങ്ങൾ ആരോഗ്യ, മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.

ഫെഡറൽ ട്രാഫിക് നിയമപ്രകാരം, ശല്യമുണ്ടാക്കുന്ന രീതിയിൽ ഹോൺ അല്ലെങ്കിൽ വാഹന സ്റ്റീരിയോ ഉപയോഗിക്കുന്നവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ചുമത്തും. എൻജിനിലോ ചേസിസിലോ അനധികൃത മാറ്റങ്ങൾ വരുത്തിയാൽ 1,000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ, 30 ദിവസത്തെ വാഹന കണ്ടുകെട്ടൽ എന്നിവയാണ് ശിക്ഷ. കണ്ടുകെട്ടിയ വാഹനം വിട്ടുകിട്ടാൻ 10,000 ദിർഹം നൽകണം. അല്ലാത്തപക്ഷം മൂന്ന് മാസത്തിനകം ലേലം ചെയ്യപ്പെടും.

ഇത്തരത്തിലുള്ള പ്രവർത്തനത്തിനെതിരെ അബൂദബി പോലീസ് ബോധവത്കരണ ക്യാമ്പയിനുകൾ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് യുവാക്കളെയാണ് ഈ ക്യാമ്പയിനിൽ ലക്ഷ്യമിടുന്നത്. ഉച്ചത്തിലുള്ള സംഗീതവും ഹോൺ ദുരുപയോഗവും റോഡ് ഉപയോക്താക്കളിൽ ആശയക്കുഴപ്പവും അപകടസാധ്യതയും സൃഷ്ടിക്കുന്നുവെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ആശുപത്രികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെയും ജാഗ്രത വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.