വി.കെ. ശ്രീകണ്ഠൻറെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ട് എന്ന് വി.ഡി. സതീശൻ
ഭരണകക്ഷി നേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉന്നയിച്ചതെന്ന വി.കെ ശ്രീകണ്ഠൻറെ പരാമർശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. ശ്രീകണ്ഠന്റെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണ്. ഒരു കാരണവശാലും കോൺഗ്രസ് ഇത്തരം പരാമർശങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പരാമർശത്തിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ച് പ്രതിഷേധം അറിയിച്ചെന്നും അദ്ദേഹം തിരുത്തിയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
സിപിഎം നേതാക്കൾ കോഴി ഫാം നടത്തുകയാണ്. ബി.ജെ.പിയുടെ ഒരു മുൻ മുഖ്യമന്ത്രി പോക്‌സോ കേസിൽ പ്രതിയായിട്ടും ഉന്നതാധികാര സമിതിയിലുണ്ട്. എന്നിട്ടാണ് അവർ സമരം നടത്തുന്നത്. ഒരു വിരൽ കോൺഗ്രസിന് നേരെ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ സ്വന്തം നെഞ്ചിലേക്കാണ് ചൂണ്ടുന്നതെന്ന് മനസിലാക്കണം. ആരോപണവിധേയരായ എത്രയോ ആളുകളുണ്ട്. അവരിൽ എത്ര പേർ രാജിവെച്ചു. സി.പി.എം എന്തു ചെയ്തു, ബി.ജെ.പി എന്തു ചെയ്തു എന്ന് പരിശോധിച്ചല്ല കോൺഗ്രസ് തീരുമാനമെടുക്കുന്നത്. ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത തീരുമാനമാണ് കോൺഗ്രസ് എടുക്കുന്നത്.
ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ ആരും ഒരുതരത്തിലുമുള്ള പ്രചരണവും നടത്തരുത്. അത് കോൺഗ്രസിൻറെ സംസ്കാരം അല്ല. അത്തരത്തിൽ കോൺഗ്രസ് പ്രവർത്തകർ ചെയ്താൽ നടപടിയെടുക്കും. രാഹുൽ നിരപരാധിയാണെങ്കിൽ നിരപരാധിത്വം തെളിയിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹത്തിന് പറയാനുള്ളത് പാർട്ടി കേൾക്കുമെന്നം വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
