വയനാട് ഉരുൾ പൊട്ടൽ; കുട്ടികളുടെ തുടർ പഠനം ഏറ്റെടുക്കാം; സന്നദ്ധത അറിയിച്ച് ഡബ്ല്യുഎംഒ

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ബാധിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ തുടർ വിദ്യാഭ്യാസം പൂർണമായും ഏറ്റെടുക്കാൻ സന്നദ്ധത വ്യക്തമാക്കി ഡബ്ല്യുഎംഒ. വിദ്യാർത്ഥികൾക്ക് കുടുംബത്തോടൊപ്പമോ ഡബ്ല്യുഎംഒ സ്ഥാപനങ്ങളിലോ താമസിച്ച് ജില്ലയിലോ ജില്ലയ്ക്ക് പുറത്തോ തുടർപഠനം നടത്താനുള്ള അവസരമാണ് ഡബ്ല്യുഎംഒ മുന്നോട്ട് വയ്ക്കുന്നത്.
ഡബ്ല്യുഎംഒ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. ജില്ലാ ഭരണകൂടം, പ്രാദേശിക സാമൂഹിക പ്രവർത്തകർ എന്നിവരുമായി കൂടിയാലോചിച്ചാണ് ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്ന് ഡബ്ല്യുഎംഒ പ്രസിഡന്റ് പിപി അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി കെകെ അഹമ്മദ് ഹാജി എന്നിവർ വിശദമാക്കി.
ധനസഹായത്തിന് പുറമേ പല രീതിയിലുള്ള സഹായവുമായാണ് ആളുകൾ വയനാട്ടിലെ ദുരിത ബാധിത മേഖലയെ ചേർത്ത് പിടിക്കുന്നത്. ബാധിക്കപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകാനുള്ള സന്നദ്ധത എഐവൈഎഫും പ്രവാസി സംഘടനയും വിശദമാക്കിയിരുന്നു. വിപിഎസ് ലേക്‌ഷോർ ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.